തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാലും മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാലും പൊന്മുടി യാത്ര ഒഴിവാക്കണമെന്ന് വിനോദ സഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടമാണ് തിരുവനന്തപുരം ജില്ലയിലുണ്ടായിട്ടുള്ളത്. കനത്ത കാറ്റും മഴയിലും മണ്ണിടിഞ്ഞും മരം വീണും മലയോര മേഖലയിൽ ജനജീവിതം ദുഷ്കരമാണ്. ഇത്തരം മേഖലയിൽ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം ജില്ലയിൽ പരക്കെ മഴപെയ്യുകയാണ്. കനത്ത കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണു. പലേടത്തും വൈദ്യുതി ബന്ധം താറുമാറായി. തലസ്ഥാന നഗരത്തിലെ കുന്നുക്കുഴിയിൽ മരം കടപുഴകി വീണ് 7 വൈദ്യുതി പോസ്റ്റുകൾ തകർന്നു. ജില്ലയിൽ പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 240 മില്ലി മീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴക്ക് കൂടുതല്‍ സാധ്യത. ശനിയാഴ്ചക്ക് ശേഷം മഴകുറയുകയും സാധാരണ നിലയിലാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാറ്റ് വീശുന്നത് ശക്തിപ്പെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post