ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി.
ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത് വിലക്കിയ 2018 ഏപ്രിൽ ആറിലെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്.
റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്നത്. ഇവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാലമായ വിഷയം പിന്നീട് കേൾക്കാമെന്നും ആദ്യം റിസർവ് ബാങ്ക് ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ധാർമികമായ കാരണങ്ങളാലാണ് റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചു. വിർച്വൽ കറൻസികൾ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Discussion about this post