പോർട്ട് ഓഫ് സ്പെയിൻ: ഏകദിന ക്രിക്കറ്റിലെ ഗെയിലാട്ടത്തിന് വെടിക്കെട്ടോടെ സ്വന്തം മണ്ണിൽ കൊടിയിറക്കം. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ നിന്ന് 72 റൺസുമായി ക്രിസ്റ്റഫർ ഹെൻട്രി ഗെയിൽ എന്ന അതികായൻ നെഞ്ചും വിരിച്ച് മടങ്ങുമ്പോൾ തിരശ്ശീല വീഴുന്നത് ഗാലറികളെ ത്രസിപ്പിച്ച കരീബിയൻ ആക്രമണത്തിന്റെ കരവേഗം. അഞ്ച് സിക്സും എട്ട് ബൗണ്ടറികളുമാണ് വിടവാങ്ങൽ മത്സരത്തിൽ ഗെയിൽ അടിച്ചത്.
1999ല്‍ ഇന്ത്യക്കെതിരെ അരങ്ങേറിയ ക്രിസ് ഗെയിൽ അവസാന മത്സരവും ഇന്ത്യക്കെതിരെ കളിച്ചുവെന്നത് കാലം കരുതി വെച്ച നിയോഗം. ആദ്യ മത്സരത്തിൽ ഒരു റൺസിന് പുറത്തായെങ്കിലും പിന്നീട് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും ആക്രമണകാരിയായ ബാറ്റ്സ്മാനായി ഗെയിൽ മാറുകയായിരുന്നു.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ താരമാണ് ക്രിസ് ഗെയിൽ. 215 റൺസാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. 138 പന്തില്‍ നിന്നായിരുന്നു ഗെയ്ല് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിനം കളിക്കുന്ന 11 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഗെയ്ല്.
301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല് 10480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഈ മത്സരങ്ങളിൽ ആ ബാറ്റിൽ നിന്ന് പറന്നത് 331 സിക്സറുകളും 1128 ഫോറുകളും.
ആധുനിക ക്രിക്കറ്റിനെ കൂറ്റനടികളുടെ പര്യായമാക്കി മാറ്റിയ ക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യൻ ടീം ആദരമൊരുക്കി.
നന്ദി ഗെയിൽ, മാസ്മരികമായ ആ സിക്സറുകൾക്കും കുട്ടിത്തവും കുറുമ്പും നിറഞ്ഞ ആ ഗന്നം സ്റ്റൈൽ ഡാൻസിനും സർവ്വോപരി ഇന്ത്യൻ പ്രീമിയർ ലീഗിൽ കാഴ്ചവെച്ച അതുല്യമായ ഇന്നിംഗ്സുകൾക്കും.
Discussion about this post