ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാവാതിരുന്നതിനാൽ ആണ് ബജ്‌രംഗ് പുനിയയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി ആണ് താരത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
സോനിപത്തിൽ നടന്ന ട്രയൽസിനിടയിലാണ് ബജ്‌രംഗ് പുനിയ ഉത്തേജക പരിശോധനയ്ക്ക് തയ്യാറാവാതിരുന്നത്. ട്രയൽസിൽ മറ്റൊരു ഗുസ്തി താരമായ രോഹിത് കുമാറിനോട് ബജ്‌രംഗ് പുനിയ പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം ക്ഷുഭിതനായി ഇദ്ദേഹം കായിക കേന്ദ്രത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ പരിശോധനാ സാമ്പിളുകൾ ശേഖരിക്കാൻ ഏജൻസി ശ്രമിച്ചെങ്കിലും ഇദ്ദേഹം തയ്യാറാവാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
പരിശോധനാ സാമ്പിൾ ആവശ്യപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ബജ്‌രംഗ് പുനിയ തയ്യാറാവാതിരുന്നതോടെ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി ലോക ഉത്തേജകവിരുദ്ധ ഏജൻസിയായ ഡബ്ലിയുഎഡിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരു ഏജൻസികളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെൻഷൻ പിൻവലിക്കുന്നത് വരെ ബജ്‌രംഗ് പുനിയയ്ക്ക് ടൂർണമെന്റുകളിലോ ട്രയൽസുകളിലോ പങ്കെടുക്കാൻ സാധിക്കുന്നതല്ല.
Discussion about this post