ജമ്യാംഗ് നംഗ്യാൽ എന്ന ഇന്ത്യയുടെ വടക്കേയറ്റത്തുനിന്നുള്ള യുവ എം പി ഇന്ന് കാശ്മീർ മുതൽ കന്യാകുമാരി വരെ താരമാണ്. 370ആം വകുപ്പ് മാറ്റം വരുത്തി ലഡാക്കിനെ ജമ്മുകാശ്മീരിൽ നിന്ന് പിരിച്ച് കേന്ദ്രഭരണപ്രദേശമാക്കിയ അവസരത്തിൽ ലോൿസഭയിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ തകർപ്പൻ പ്രസംഗത്തിലൂടെയാണ് ലഡാകിലെ എം പിയായ ജമ്യാംഗ് നംഗ്യാൽ ജനഹൃദയത്തിലേറിയത്.
അന്നുമുതൽ വിശ്രമമില്ലാതെ അഭിമുഖങ്ങളും മറ്റു തിരക്കുകളുമായി കഴിയുകയാണ് ജമ്യാംഗ് നംഗ്യാൽ. പക്ഷേ പാർലമെന്റിനുള്ളതിനേക്കാൾ വലിയ പ്രതിപക്ഷ ചോദ്യശരങ്ങൾ വീട്ടിനുള്ളിൽ നേരിടുന്നയാളാണ് ജമ്യാംഗ് നംഗ്യാൽ. വീട്ടിലെ പ്രതിപക്ഷം മറ്റാരുമല്ല, പത്നിയായ ഡോക്ടർ സോനം വാങ്മോ തന്നെയാണ്.
ജമ്യാംഗ് നംഗ്യാലിന്റെ പത്നി സോനം വാങ്മോ ബി ജെ പി ആശയങ്ങളേ എതിർക്കുന്നയാളാണ്. മാത്രമല്ല ബിജെപി വിരുദ്ധതയ്ക്ക് പേരുകേട്ട ജെ എൻ യൂവിൽ പഠിച്ചയാളുമാണ്. പക്ഷേ ആശയയുദ്ധമൊന്നും വ്യക്തിജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാക്കുന്നില്ലെന്ന് ഈ യുവദമ്പതികൾ പറയുന്നു. രാഷ്ട്രീയത്തെ രാഷ്ട്രീയമായും ബന്ധങ്ങളെ ബന്ധങ്ങളായും കാണണമെന്നാണ് ഇരുവരുടേയും ഏറ്റവും വലിയ ആദർശം.
രാഷ്ട്രീയകാര്യങ്ങളിൽ എന്റെ ഭാര്യ എന്നോട് നന്നായി സഹകരിയ്ക്കുന്നുണ്ടെന്നാണ് ജമ്യാംഗ് നംഗ്യാൽ പറയുന്നത്. പാർലമെന്റിലെ പ്രസംഗം കഴിഞ്ഞ് ഇത്രയും നാൾ വലിയ തിരക്കായിരുന്നു. അവർ എന്നോട് ഒരുപാട് വിട്ടുവീഴ്ച ചെയ്യുകയും സഹകരിയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു ദേശീയമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാർലമെന്റിലെ തന്റെ ഭർത്താവിന്റെ തകർപ്പൻ പ്രസംഗം കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നാണ് സോനം വാങ്മോ പറയുന്നത്. ”രാഷ്ട്രീയം പറയുമ്പോൾ ഞങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നെയെപ്പോഴും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും ജമ്യാംഗ് നന്നായി ശ്രമിയ്ക്കും. ബിജെപി ആർ എസ് എസ് ആശയങ്ങളോട് എന്നെ അടുപ്പിയ്ക്കാൻ ശ്രമിയ്ക്കാറുമുണ്ട്. വിവാഹമാകുമ്പോൾ സംഘിയായാലും മറ്റേത് ആശയമായാലും എനിയ്ക്കൊരു പ്രശ്നവുമില്ല”.സോനം പറഞ്ഞു. ആറൂമാസം മുൻപാണ് ഇവർ വിവാഹിതരായത്.
ലഡാക്കിലെ ഒരു സാധാരണാ കുടൂംബത്തിൽ സാധാരണ ഒരു സൈനികന്റെ മകനായാണ് ജമ്യാംഗ് നംഗ്യാൽ ജനിച്ചത്. വെറും പത്തുലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടവേളകളിൽ കവിതകളുമെഴുതുന്ന ജമ്യാംഗ് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ലഡാക് സ്വയംഭരണ വികസന കൌൺസിലിലേക്ക് ഒരു കൌൺസിലർ ആയി മത്സരിച്ച് വിജയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. ജമ്മു സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിയ്ക്കേ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്ന ജമ്യാംഗ് നംഗ്യാൽ ലഡാക് മുൻ എം പിയായിരുന്ന ബിജെപിയിലെ ടുപ്സ്താൻ ചെവാഗിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
Discussion about this post