തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ലൈഫ് ഗാർഡിനെ കടലിൽ കാണാതായി. ശംഖുംമുഖം വയർലെസ് സ്റ്റേഷനു സമീപം രാജീവ് നഗർ അഭിഹൗസിൽ ജോൺസൺ ഗബ്രിയേലി(43)നെയാണ് തിരയിൽപ്പെട്ടു കാണാതായത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. മൂന്നാർ സ്വദേശിയും വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായ അമൂല്യ(21) വൈകീട്ട് ബീച്ചിൽ എത്തിയിരുന്നു. കടലിലിറങ്ങിയ അമൂല്യ ശക്തമായ തിരയിൽപ്പെട്ട് മുങ്ങിപ്പോയി. കടലിൽപ്പെട്ടുപോയ അമൂല്യയെ ലൈഫ് ഗാർഡ് ജോൺസൺ കണ്ടു. ഓടിയെത്തിയ ജോൺസൺ കടലിലിറങ്ങി. അപകടം കണ്ട കോഫിഹൗസിലെ ജീവനക്കാരനായ ഫഹാസും കടലിലിറങ്ങി.
മുങ്ങിത്താണ അമൂല്യയെ ജോൺസണും ഫഹാസും ചേർന്നു രക്ഷിച്ച് കരയിലെത്തിച്ചു. കരയിൽ നിന്ന മറ്റുള്ള ലൈഫ് ഗാർഡുകൾ ജോൺസണെയും പെൺകുട്ടിയെയും കരയിലേക്കു വലിച്ചുകയറ്റി. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയിൽ ജോൺസൺ വെള്ളത്തിലേക്കു വീണു.
അവിടെയുണ്ടായിരുന്ന കരിങ്കല്ലിൽ തലയിടിച്ചതിനെത്തുടർന്ന് ബോധരഹിതനായി. പരിക്കേറ്റു കിടന്ന ജോൺസണെ മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയടിയുണ്ടായി. കൂറ്റൻ തിരയിൽപ്പെട്ട് ജോൺസൺ കടലിൽ വീണുപോയി. ശക്തമായ തിരയായതിനാൽ ഒപ്പമുണ്ടായിരുന്നവർക്ക് ജോൺസണെ രക്ഷപ്പെടുത്താനായില്ല.
Discussion about this post