യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്ന് സിപിഎം.നിലപാടില്‍ മാറ്റം വേണ്ടെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണമെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ചർച്ചയിലുയർന്ന നിർദേശം. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ പ്രാദേശികനേതാക്കള്‍ ഇടപെടണം.പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദേശമുണ്ട്. തെറ്റുതിരുത്തല്‍രേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോയെന്ന് തീരുമാനിച്ചില്ല.
ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനപ്രവർത്തനമെന്ന ശൈലിമാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യകത നേതാക്കൾ മനസിലാക്കണം. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്തമെന്നും നിര്ദ്ദേശമുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.
Discussion about this post