തമിഴ്നാട് തീരത്ത എത്തിയ ലഷ്കര്‍ ഇ തൊയിബ സംഘത്തിലുണ്ടായിരുന്ന മലയാളി ഭീകരന് അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലായതായി സൂചന. ഗള്‍ഫില്‍ നിന്ന് ഇയാള്‍ക്കൊപ്പം എത്തിയ സ്ത്രീയാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളതെന്നാണഅ സൂചന. അബ്ദുള്‍ ഖാധറിന് ആവശ്യമായ സഹായം ഇവരില്‍ നിന്ന് ലഭിച്ചിരുന്നോ, ഭീകരസംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.അബ്ദുള്‍ ഖാദര്‍ ഭീകരസംഘത്തിലെ കണ്ണിയാണോ, സഹായിയാണോ എന്നും അന്വേഷണത്തിലാണ്.
ബഹ്റിനിലായിരുന്നു അബ്ദുള്‍ ഖാദര്‍. പിന്നീട് തിരിച്ചെത്തി ദുബായിലേക്ക് പോയി. ഇയാള്‍ വിദേശത്തെ കമ്പനികളില്‍ നല്കിയ തൃശ്ശൂരിലെ വിലാസത്തില്‍ കുറച്ചിടെ ബന്ധപ്പെടാറില്ല എന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.
വേളാങ്കണി പള്ളിയില്‍ ആക്രമണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന സൂചനയും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ചിലരെ പ്രദേശത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വേളാങ്കണ്ണിയില്‍ കനത്ത സുരക്ഷയാണ് ഇപ്പോഴുള്ളത്. മധുര തുടങ്ങിയ ക്ഷേത്രങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലഷ്കര്‍ ഇ തൊയിബ സംഘത്തിലുണ്ടെന്ന് കരുതുന്ന അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ പരിശോധന നടത്തി. ഇയാളുടെ പിതാവിനെയും ചോദ്യം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. ചില രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നും സൂചനയുണ്ട്.
ഇതിനിടെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്ക്കര്‍ ഇ തൊയ്ബ തെക്കേന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലും തമിഴ് നാട്ടിലും സുരക്ഷ കര്‍ശനമാക്കി.
ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന മുന്നറിയിപ്പാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയത്.കോയമ്പത്തൂരില്‍ ഭീകര സംഘത്തോടൊപ്പം എത്തിയ മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു .
ഇതിന്റെ പശ്ചാത്തലത്തില്‍ തെക്കേന്ത്യയിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
സ്കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.
Discussion about this post