ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്ര അമ്പത് വിക്കറ്റ് തികച്ചു. ഇതോടെ ടെസ്റ്റിൽ അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളറായി ബുമ്ര.
വെസ്റ്റിൻഡീസിനെതിരെ ആന്റിഗ്വയിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റിൻഡീസ് ഇന്നിംഗ്സിന്റെ മുപ്പതാം ഓവറിൽ ഡാരൻ ബ്രാവോയെ പുറത്താക്കിയതിലൂടെയാണ് ബുമ്ര അമ്പതാം വിക്കറ്റ് സ്വന്തമാക്കിയത്. കേവലം 11 മത്സരങ്ങളിൽ നിന്നാണ് ഇരുപത്തിയഞ്ചുകാരനായ ബുമ്രയുടെ റെക്കോർഡ് പ്രകടനം. 13 മത്സരങ്ങളിൽ നിന്ന് അമ്പത് വിക്കറ്റ് തികച്ച വെങ്കിടേഷ് പ്രസാദിന്റെയും മുഹമ്മദ് ഷമിയുടെയും റെക്കോർഡ് ഇതോടെ പഴങ്കഥയായി.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 297 റൺസിന് പുറത്തായിരുന്നു. 81 റൺസുമായി അജിങ്ക്യ രഹാനെയും വാലറ്റക്കാരെ കൂട്ടുപിടിച്ച് 58 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി തിളങ്ങി.
വേഗവും ബൗൺസുമുള്ള പരമ്പരാഗത വിൻഡീസ് വിക്കറ്റിൽ ഇന്ത്യ ബൗളിംഗിൽ ശക്തമായി തിരിച്ചടിച്ചു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യയ്ക്കായി 5 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. മൂന്നാം ദിനം കളി പുനരാരംഭിക്കാനിരിക്കെ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കുന്ന വിൻഡീസ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറിൽ നിന്ന് ഇപ്പോഴും 108 റൺസ് പിന്നിലാണ്.
അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. നിലവിൽ ലോക റാങ്കിംഗിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post