പാലാരിവട്ടം പാലം നിര്‍മ്മാണം സംബന്ധിച്ച അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. പ്രാഥമിക അന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിവരം. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കിയിരുന്നത്.
കേസില്‍ നിര്‍മാണക്കമ്പനിയായ ആര് ഡി എസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിനെയും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷിച്ചിരുന്നു. ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തുത്തിരുന്നു. കോഴ കൈപറ്റിയതായി വിജിലന്‍സ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ പക്കലുണ്ട്. സുമിത് ഗോയല്‍ ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രി!ഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. ഇത്തരത്തില്‍ കരാര്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും ടി.ഒ സൂരജിനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്നുണ്ട് ടി.ഒ സൂരജ്. ി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു.
കോഴിക്കോട് മാറാട് കലാപം തടയുന്നതില്‍ അന്ന് കോഴിക്കോട് കളക്ടറായിരുന്ന സൂരജ് വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മിഷനായ തോമസ് പി ജോസഫ് കണ്ടെത്തിയിരുന്നു. മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ല , കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി, കലാപം നടക്കുമ്പോള്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുള്‍ റഹിം എന്നിവരേയും കമ്മിഷന് കുറ്റക്കാരാണെന്ന് കണ്ടെത്തി. മാറാട് കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്പോള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയും രേഖപ്പെടുത്തിയിരിക്കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചിരുന്നു.
മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച സൂരജ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാട്ടുകയും ചെയ്തു. കേസ് അന്വേഷിച്ചപ്പോള്‍ ബാഹ്യ ശക്തി ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചില്ല എന്നതാണ് മഹേഷ് കുമാര്‍ സിംഗ്ലയ്ക്കെതിരെയുള്ള കുറ്റം. മാറാട് രണ്ടാം കലാപത്തിന് മുന്നോടിയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷന് കണ്ടെത്തിയത്. രണ്ടേകാല്‍ വര്‍ഷം കൊണ്ട് 121 സാക്ഷികളെ വിസ്തരിച്ചാണ് കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല. മാത്രമല്ല പിന്നീട് ഹൈക്കോടതി ജഡ്ജിയായ തോമസ് പി ജോസഫിനെ വിസ്തരിക്കണമെന്ന്ആവിശ്യപ്പെട്ട് സൂരജ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Discussion about this post