ബംഗലൂരു: കർണ്ണാടകയിലെ ഫോൺ ചോർത്തൽ വിവാദത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കോൺഗ്രസ്സ്- ജെ ഡി എസ് സഖ്യസർക്കാർ അധികാരത്തിലിരുന്ന സമയത്ത് ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം ഫോൺ കോളുകൾ ചോർത്തിയിരുന്നുവെന്നും മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഇതിന് നേതൃത്വം നൽകിയിരുന്നുവെന്നും മുൻ ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എം എൽ എയുമായിരുന്ന എ എച്ച് വിശ്വനാഥ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കളായ സിദ്ധരാമയ്യയും മല്ലുകാർജ്ജുൻ ഖാർഗെയും സഖ്യസർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന എം ബി പാട്ടീലും രംഗത്ത് വന്നിരുന്നു. എന്നാൽ സംഭവത്തിൽ സ്വന്തം പാർട്ടിക്കാരായ നേതാക്കളെ എതിർത്തും കുമാരസ്വാമിയെ അനുകൂലിച്ചും കോൺഗ്രസ്സ് നേതവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാർ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യയുടെ വരെ ഫോൺ ചോർത്തപ്പെട്ടിട്ടുണ്ടെങ്കിൽ സംഭവത്തിൽ അന്വേഷണം അനിവാര്യമാണെന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മറ്റ് ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
സഖ്യസർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തു വരുമെന്നാണ് സൂചന. സർക്കാരിനെ നിലനിർത്താൻ നടത്തിയ റിസോർട്ട് രാഷ്ട്രീയത്തിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമാകും. റിസോർട്ട് രാഷ്ട്രീയം കൊടുമ്പിരി കൊണ്ട കർണ്ണാടകയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ പക്കൽ നിന്നും ഏഴ് കോടി രൂപ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post