ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിംഗിനിടെ ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ-2ന്റെ വിക്രം ലാൻഡർ കണ്ടെത്തിയതായി ഐ എസ് ആർ ഒ. ലാൻഡറുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ. ലാൻഡറിന്റെ തെർമൽ ദൃശ്യങ്ങൾ ഓർബിറ്റർ പകർത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഓർബിറ്റർ 100 ശതമാനം പ്രവർത്തിക്കുന്നുണ്ടെന്നും ഏഴ് വർഷം വരെ അതിന്റെ പ്രവർത്തനം സജീവമായിരിക്കുമെന്നും ഐ എസ് ആർ ഓ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത പതിനാല് ദിവസം വളരെ നിർണ്ണായകമാണെന്നും ഐ എസ് ആർ ഓ വ്യക്തമാക്കിയിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറാക്കനുള്ള ഇന്ത്യയുടെ ആശയത്തെ നാസയും അഭിനന്ദിച്ചിരുന്നു. ഐ എസ് ആർ ഓയുടെ മുന്നേറ്റം തങ്ങളെ സ്വാധീനിച്ചുവെന്നും സൗരയൂഥത്തിലെ നിഗൂഢതകൾ തേടിയുള്ള യാത്രയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ വരും ഭാവിയിൽ സാധിക്കുമെന്നും നാസ അറിയിച്ചിരുന്നു.
ചന്ദ്രയാന്റെ പ്രവർത്തനങ്ങൾ 95 ശതമാനവും വിജയപഥത്തിലെത്തിയ ശേഷമായിരുന്നു ലാൻഡർ വിക്രവുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദോപരിതലത്തിൽ നിന്നും കേവലം 2.1 കിലോമീറ്റർ മാത്രം അകലെ വെച്ചായിരുന്നു ലാൻഡറുമായുള്ള ബന്ധം നിലച്ചത്. എന്നാൽ ലൻഡർ കണ്ടെത്തിയെന്ന ഐ എസ് ആർ ഒയുടെ പുതിയ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.
Discussion about this post