ലഡാക്കിനെ സംരക്ഷിത ഗോത്രമേഖലാ പ്രദേശമായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിഷയത്തിൽ വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തി സമവായമുണ്ടാക്കിയതായാണ് വിവരം. ആഭ്യന്തര മന്ത്രാലയവും നിയമ മന്ത്രാലയവും ആദിവാസി ക്ഷേമ വകുപ്പും ദേശീയ പട്ടികവർഗ്ഗ കമ്മീഷനും തീരുമാനത്തെ തത്വത്തിൽ അംഗീകരിച്ചു.
അഞ്ചാം പട്ടികയിലാണോ ആറാം പട്ടികയിലാണോ ഉൾപ്പെടുത്തേണ്ടതെന്ന വിഷയത്തിൽ ചർച്ചകൾ നടക്കുന്നതായും അന്തിമ തീരുമാനം സെപ്റ്റംബർ പതിനൊന്നിന് ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിനെ ഗോത്രമേഖലാ പ്രദേശമായി പ്രഖ്യാപിക്കണമെന്ന പ്രാദേശിക നേതാക്കളുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടാൻ പോകുന്നത്.
സ്വയം നിയന്ത്രിത ജില്ലാ പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിച്ച് ഭരണം നടത്താനുള്ള അവകാശം ആറാം പട്ടികയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്കുണ്ട്. ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ലഡാക്കിനെ പുതിയ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്രസർക്കാർ തീരുമാനത്തെ ലഡാക്ക് ജനത സ്വാഗതം ചെയ്തിരുന്നു. തങ്ങളുടെ ഭൂമിശാസ്ത്ര സവിശേഷതകളും സംസ്കാരവും വ്യക്തിത്വവും ഗോത്രമേഖലാ പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ സംരക്ഷിക്കപ്പെടുമെന്നും ലഡാക്കികൾ കണക്ക് കൂട്ടുന്നു.
98 ശതാമാനം ഗോത്രവർഗ്ഗക്കാർ അധിവസിക്കുന്ന ലഡാക്കിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ലഡാക്കിലെ ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ടക്ക് ഓഗസ്റ്റ് മാസത്തിൽ നിവേദനം സമർപ്പിച്ചിരുന്നു. ഇതിനുള്ള അംഗീകാരമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുക.
ഭരണഘടനയിലെ അനുച്ഛേദം 244ന് കീഴിലാണ് ഗോത്രവർഗ്ഗ സംരക്ഷണം മുഖ്യ ഇനമായ അഞ്ചും ആറും പട്ടികകൾ ഉൾപ്പെടുന്നത്. ഇതിൽ അഞ്ചാം പട്ടികയിൽ പെടുന്ന സംസ്ഥാനങ്ങൽക്ക് നിയന്ത്രിതമായ ഗോത്രവർഗ്ഗ സംരക്ഷണ അവകാശങ്ങൾ ഉണ്ടാകും. എന്നാൽ ആറാം പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് ഭരണനിർവ്വഹണത്തിന് പുറമെ പ്രത്യേക തദ്ദേശ സ്വയംഭരണ നിർവ്വഹണ അധികാരവുമുണ്ടാകും.
Discussion about this post