രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങളിൽ ഏറ്റവും വലിയ നേട്ടം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുളള തീരുമാനമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുളള തീരുമാനവും ഗുണം ചെയ്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 35 ദിവസങ്ങൾ പിന്നിട്ടു. ചെറിയ സംഭവങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുളളതെന്ന് ജാവ്ദേക്കർ പറഞ്ഞു. മേഖലയിൽ സ്ഥിതി ഗതികൾ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കേന്ദ്രത്തിന്റെ നീക്കത്തെ ജനങ്ങൾ വളരെയധികം പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുളള തീരുമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കശ്മീർ വിഷയം പാക്കിസ്ഥാൻ അന്താരാഷ്ട്ര വേദിയിൽ വരെ എത്തിച്ചെങ്കിലും മോദി സർക്കാരിന്റെ തീരുമാനത്തിന് ലോകം മുഴുവൻ പിന്തുണ നൽകി. അഴിമതിക്കെതിരെയുളള മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനം.
അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞ 100 ദിവസത്തിനുളളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദായ നികുതിയിലും ,ജി.എസ്.ടിയിലും സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതും മോദി സർക്കാരിന്റെ പിന്തുണ വർധിപ്പിച്ചു. പ്രധാൻ മന്ത്രി ആവാസ് യോജന തികച്ചും വിജയകരമാണെന്നും രാജ്യത്തെ ഗ്രാമങ്ങളിലെ ഓരോ വീടുകൾക്കും വൈദ്യുതി നൽകാനുളള സർക്കാർ പദ്ധതി അടുത്ത ആറ് മാസത്തിനുളളിൽ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാൻ ഭാരത് പ്രോഗ്രാമിലൂടെ 41 ലക്ഷത്തോളം പേർ ചികിത്സ തേടി. ഡൽഹി ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ ഈ പദ്ധതി എത്തിയിട്ടുണ്ട്. കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകാനുളള മോദി സർക്കാരിന്റെ തീരുമാനമാണ് മറ്റൊരു വലിയ പദ്ധതി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം കൈവരിക്കാൻ നിരവധി നടപടികൾ െൈകക്കൊളളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ ആരംഭിച്ച ജൽ ശക്തി അഭിയാൻ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുളളിൽ രാജ്യത്തെ ഓരോ വീടുകളിലും പൈപ്പ് വെളളം ലഭിക്കും. സർക്കാർ സുതാര്യത വർധിപ്പിച്ച് കൊണ്ട് സർക്കാർ അഴിമതിക്കെതിരെ പോരാടി. 100 ദിവസത്തിനുളളിൽ വേണ്ടാത്ത 58 നിയമങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ജാവദേക്കർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ അഴിമതി കുറയ്്ക്കുന്നതിനായി 150 ഓളം അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ വിരമിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
ചന്ദ്രയാൻ 2 ദൗത്യം വിജയകരമാണെന്നും ,ലോകം മുഴുവൻ ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നുവെന്നും ജാവ്ദേക്കർ പറഞ്ഞു.
Discussion about this post