ശ്രീലങ്കയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് അടിച്ചു. അർജുൻ ആസാദിന്റെയും തിലക് വർമ്മയുടെയും സെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. അർജുൻ 111 പന്തിൽ 121 റൺസും തിലക് 119 പന്തിൽ 110 റൺസും നേടി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യ 183 റൺസ് കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 46.4 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്കായി ഇടം കൈയ്യൻ സ്പിന്നർ അഥർവ അങ്കോലേക്കർ പത്ത് ഓവറിൽ 36 റൺസിന് 3 വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാന് വേണ്ടി സീമർമാരായ നസീം ഷായും അബ്ബാസ് അഫ്രീഡിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗിൽ പാക് നായകൻ റൊഹൈൽ ഖാൻ 117 റൺസിന്റെ സെഞ്ചുറി പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ടോട്ടൽ മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. ഹാരിസ് ഖാൻ 43 റൺസ് നേടിയതൊഴിച്ചാൽ മറ്റ് പാക് ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോൾ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ കാണികളെ അഭിവാദ്യം ചെയ്തു.
Discussion about this post