ഡൽഹി: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മകൻ നാരാ ലോകേഷിനെയും തെലുഗു ദേശം പാർട്ടിയുടെ നിരവധി നേതാക്കളെയും ആന്ധ്രാപ്രദേശ് സർക്കാർ വീട്ടു തടങ്കലിലാക്കി. ജഗന്മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആർ കോൺഗ്രസ്സ് സർക്കാരിനെതിരെ ‘ചലോ ആത്മാകൂർ റാലി’ എന്ന പേരിൽ ടിഡിപി ഇന്ന് വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ റാലിയിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്നാണ് ആന്ധ്രപ്രദേശ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
എന്നാൽ വൈ എസ് ആർ കോൺഗ്രസ്സ് ഭരണത്തിൻ കീഴിൽ ടിഡിപി പ്രവർത്തകർ വേട്ടയാടപ്പെടുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിക്കുന്നു. ജഗന്മോഹൻ റെഡ്ഡി അധികാരത്തിൽ വന്ന് നൂറ് ദിവസം തികയുന്നതിനുള്ളിൽ എട്ട് ടിഡിപി പ്രവർത്തകർ കൊല്ലപ്പെട്ടതായും നായിഡു പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് റാലിക്ക് ആഹ്വാനം നൽകിയിരുന്നതെന്നും ഇത് ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണെന്നും ടിഡിപി വ്യക്തമാക്കി.
അതിനിടെ ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് ആന്ധ്രാപ്രദേശിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അഴിമതിക്കേസുകളിലും സമഗ്രമായ നടപടി ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ്സും റാലി നടത്തുന്നുണ്ട്. ഇരു പക്ഷവും തെരുവിലേക്കിറങ്ങുന്നതും നേതാക്കളുടെ തടങ്കലും സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post