തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണ സമിതിക്ക് ബദലായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. കെ പി എം എസ് നേതാവും സമിതി കൺവീനറുമായ പുന്നല ശ്രീകുമാറും ഉടൻ സമിതി വിടും.
സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പുറത്തുപോകുന്നത്. പല ഘട്ടങ്ങളിലായി തലപൊക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതി പൊളിഞ്ഞത്.
ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ആദ്യം എതിർത്തിരുന്നു. സിപി സുഗതന് അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ പിന്നീട് സംഘടന പെട്ടെന്ന് കളം മാറ്റി സർക്കാരിനൊപ്പം കൂടിയതിൽ പ്രവർത്തകർ അന്നേ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി.
തിരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയത്തിന് ശേഷം വിശ്വാസികള്‍ക്കൊപ്പമാണ് സി പി എം എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ നിലപാടുമായി മുന്നോട്ട് പോകുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നവോത്ഥാന സമിതി പൊളിഞ്ഞതെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post