കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം വേണമെന്ന സിപിഎം നേതാവ് യൂസഫ് മുഹമ്മദ് തരിഗാമിയുടെ ആവശ്യം തള്ളി സുപ്രിം കോടതി. ഡല്‍ഹിയിലെ ചികിത്സ പൂര്‍ത്തിയാക്കിയ തരിഗാമിയ്ക്ക് ആവശ്യമെങ്കില്‍ ശ്രീനഗറിലേക്ക് തിരിച്ചു പോകാം. അവിടെ ഏത് ആശുപത്രിയില്‍ വേണമെങ്കില്‍ ചികിത്സ തേടാം. എന്നാല്‍ സംസ്ഥാനത്ത് ഇഷ്ടം പോലെ സഞ്ചരിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് സുപ്രിം കോടതിയില്‍ ആവശ്യം ഉന്നയിച്ചത്.
ചികിത്സയ്ക്ക് ശേഷം തരിഗാമി കശ്മീരിലേക്ക് മടങ്ങണമെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു. തുടര്‍ന്ന് തരിഗാമിയെ ഡല്‍ഹിയില്‍ തന്നെ തങ്ങാന്‍ അനുവദിക്കുകയായിരുന്നു.
കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമുണ്ടെന്ന ഹര്‍ജിയില്‍ ഇന്നും സുപ്രിം കോടതി ഇടപെടാന്‍ തയ്യാറായില്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കണമെന്ന ഹര്‍ജിയില്‍ ചില പരാമര്‍ശങ്ങളും സുപ്രിം കോടതി നടത്തി. ദേശീയ സുരക്ഷ മനസില്‍വച്ച് വേണം മാധ്യമങ്ങള്‍ ഇടപെടാന്‍ എന്നായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം.
ആവശ്യമെങ്കില്‍ താന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിത്തുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അറിയിച്ചു. ജമ്മു കശ്മീരിലെ കോടതികളുടെ പ്രവര്‍ത്തന സുഗമമല്ല എന്ന ഹര്‍ജിക്കാരന്റെ വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നമ്പി ആസാദിന് കശ്മീരിലേക്ക് പോകാന്‍ സുപ്രിം കോടതി അനുമതി നല്കി. അതേസമയം കനത്ത ഉപാധികളോടെയാണ് ഇതിന് അനുമതി നല്‍കിയത്. കശ്മീരില്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഗുലാം നബി ആസാദിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ശ്രീനഗര്‍, അനന്തനാഗ് തുടങ്ങി നാല് സ്ഥലങ്ങളില്‍ മാത്രമേ ഗുലാം നബി ആസാദിന് സന്ദര്‍ശിക്കാന്‍ ആവു. നേരത്തെ സിപിഎം നേതാവ് ,സീതാറാം യെച്ചൂരിയ്ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുലാം നബി ആസാദിനും അനുമതി ലഭിക്കുമെന്ന് കരുതിയിരുന്നു.
നിരവധി ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗൊയ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിച്ചിരുന്നത്.ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്കുന്നു എന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍.
മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ തടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം ഡി എം കെ നേതാവ് വൈകോ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തിനോടും സുപ്രീം കോടതി പ്രതികരണം തേടി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിക്രമങ്ങളോട് അനുബന്ധിച്ചാണ് ഫറൂഖ് അബ്ദുള്ളയെ കേന്ദ്രം കഴിഞ്ഞമാസം വീട്ടുതടങ്കലിലാക്കിയത്. ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ മുപ്പതിലേക്ക് മാറ്റി. തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ എം ഡി എം കെ സംഘടിപ്പിക്കുന്നചടങ്ങില് ഫറൂഖ് അബ്ദുള്ളയ്ക്കു പങ്കെടുക്കുന്നതിനു വേണ്ടിയാണ് വൈക്കോ ഹര്‍ജി സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ ഫറൂഖ് അബ്ദുള്ളയെ അനധികൃത തടങ്കലിലാക്കിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും വൈകോ ഹര്‍ജിയില്‍ ആരോപിച്ചു. അതേസമയം വൈകോയുടെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വൈക്കോ, ഫറൂഖ് അബ്ദുള്ളയുടെ ബന്ധുവല്ലെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നന്നുള്ള വൈക്കോയുടെ ആവശ്യം നിയമത്തിന്റെ ദുരുപയോഗമാണെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. പൊതു സുരക്ഷാ നിയമം(പബ്ലിക് സേഫ്ടി ആക്ട്) പ്രകാരമാണ് ഫറൂഖിനെ തടങ്കലില്‍ ആക്കിയിട്ടുള്ളത്.
Discussion about this post