(സ്പര്‍ശമണികള്‍)
ജി.കെ. സുരേഷ് ബാബു
1987 ലെ തിരഞ്ഞെടുപ്പില്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ ശക്തമായ ന്യൂനപക്ഷ വിരുദ്ധവികാരം മുതലെടുത്ത് അധികാരത്തിലേറാനാണ് സി.പി.എം ശ്രമിച്ചത്. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി മുഖ്യമന്ത്രി എന്ന് നാടൊട്ടുക്ക് സി.പി.എംകാര്‍ മുദ്രാവാക്യം വിളിച്ച് ഈഴവ വോട്ടുകളും ഹിന്ദു വോട്ടുകളും സമാഹരിച്ച് അധികാരത്തിലെത്തി. പക്ഷേ, അക്കുറി ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. ഇ.എം.എസ്സിന്റെ ചരടുവലിയില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. ഗൗരിയമ്മയെ തുടര്‍ന്ന് വെട്ടിനിരത്തി പാര്‍ട്ടിയില്‍ നിന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുവൈറ്റ് യുദ്ധസമയത്തും പിന്നീടും സദ്ദാം ഹുസൈനെയും അബ്ദുള്‍നാസര്‍ മദനിയെയും ഒക്കെ വാരിപ്പുണരാനും താലോലിക്കാനും സി.പി.എമ്മിന് മടിയുണ്ടായില്ല. പക്ഷേ, അന്നുമവര് തിരിച്ചറിഞ്ഞില്ല, പാര്‍ട്ടിയുടെ കേരളത്തിലെ ശക്തി, അടിത്തറ ഹിന്ദുക്കളാണെന്ന്.
കാനം രാജേന്ദ്രന്റെ പുതിയ വെളിപാട് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ പരിണാമസൂചികയാണ്. ന്യൂനപക്ഷങ്ങളോട് ഇടതുപക്ഷം കാണിക്കുന്ന ആദരവും അവരോട് ഒട്ടിച്ചേരാനുളള പ്രവണതയും ഉണ്ടാക്കുന്ന ധ്രുവീകരണത്തെക്കുറിച്ച് കാനം കഴിഞ്ഞദിവസം കണ്ണൂരിലും വെളളിയാഴ്ച കോന്നിയിലും പരാമര്‍ശിച്ചു. വര്‍ഷങ്ങളായി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷ പ്രീണനത്തിലും ന്യൂനപക്ഷ പാദസേവയിലും ആമഗ്നരായിട്ട് കാലമേറെയായി.
കോണ്‍ഗ്രസ്സ് തൊപ്പിയൂരിച്ച്, ലീഗ് അംഗത്വം രാജിവെയ്പ്പിച്ച് സീതി സാഹിബിനെ സ്പീക്കറാക്കിയപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തി ലീഗിനെ മുന്നണിയില്‍നിന്ന് ചാടിച്ച് ഇടതുപക്ഷത്ത് കൊണ്ടുവന്ന് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കിയത് സി.പി.എമ്മായിരുന്നു. സഖ്യം തകര്‍ത്ത് ലീഗ് വീണ്ടും മറുകണ്ടം ചാടിയപ്പോഴാണ് തലശ്ശേരി കലാപമുണ്ടായത്. കലാപത്തിന്റെ കാരണത്തെക്കുറിച്ച് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന് മുമ്പാകെ അന്നെ സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീധരനും സംസ്ഥാന സെക്രട്ടറിയായിരുന്ന എന്‍.ഇ. ബലറാമും നല്കിയ സത്യവാങ്മൂലം ചരിത്രത്തിന്റെ നേര്‍സാക്ഷിയാണ്. ഇന്ത്യയിലാദ്യമായി ഒരു മുസ്ലീംപളളി വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ തകര്‍ത്തതും അന്നായിരുന്നു. അതിനുശേഷം അധികാരത്തിലെത്താന്‍ വേണ്ടി മാത്രമായി കേരളാ കോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയും ഇടതുമുന്നണിയില്‍ കൊണ്ടുവരാനും സി.പി.എമ്മിനു കഴിഞ്ഞു. 1978 – 80കളില്‍ ദേശീയതലത്തില്‍ ഒരു ഇടതുപക്ഷ ഏകീകരണം ഉണ്ടാകുംവരെ സി.പി.ഐയേക്കാളും ആര്.എസ്.പിയെക്കാളും അഭികാമ്യം സി.പി.എമ്മിന് ലീഗും കേരളാ കോണ്‍ഗ്രസ്സുമായിരുന്നു. പക്ഷേ, അതിനുശേഷവും കാര്യങ്ങള്‍ മാറിമറിഞ്ഞെങ്കിലും മുസ്ലീംലീഗിനോടും കേരളാ കോണ്ഗ്രസ്സിനോടുമുളള പ്രീണന മനോഭാവത്തില്‍ തെല്ലുപോലും അയവുണ്ടായില്ല.
1987 ലെ തിരഞ്ഞെടുപ്പില്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ ശക്തമായ ന്യൂനപക്ഷ വിരുദ്ധവികാരം മുതലെടുത്ത് അധികാരത്തിലേറാനാണ് സി.പി.എം ശ്രമിച്ചത്. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി മുഖ്യമന്ത്രി എന്ന് നാടൊട്ടുക്ക് സി.പി.എംകാര്‍ മുദ്രാവാക്യം വിളിച്ച് ഈഴവ വോട്ടുകളും ഹിന്ദു വോട്ടുകളും സമാഹരിച്ച് അധികാരത്തിലെത്തി. പക്ഷേ, അക്കുറി ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. ഇ.എം.എസ്സിന്റെ ചരടുവലിയില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. ഗൗരിയമ്മയെ തുടര്‍ന്ന് വെട്ടിനിരത്തി പാര്‍ട്ടിയില്‍ നിന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുവൈറ്റ് യുദ്ധസമയത്തും പിന്നീടും സദ്ദാം ഹുസൈനെയും അബ്ദുള്‍നാസര്‍ മദനിയെയും ഒക്കെ വാരിപ്പുണരാനും താലോലിക്കാനും സി.പി.എമ്മിന് മടിയുണ്ടായില്ല. പക്ഷേ, അന്നുമവര് തിരിച്ചറിഞ്ഞില്ല, പാര്‍ട്ടിയുടെ കേരളത്തിലെ ശക്തി, അടിത്തറ ഹിന്ദുക്കളാണെന്ന്.
കുറച്ചുകാലം കഴിഞ്ഞപ്പോഴെങ്കിലും ഡി.വൈ.എഫ്.ഐയിലും എസ്.എഫ്. ഐയിലും നുഴഞ്ഞുകയറിയിട്ടുളള എന്‍.ഡി.എഫുകാരെയും പി.ഡി.പികാരെയും കുറിച്ച് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. പക്ഷേ, നടപടിയുണ്ടായില്ല. പൂന്തുറ കലാപത്തിലും കേരളത്തിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളിലും അബ്ദുള്‍നാസര്‍ മദനിയുടെ പങ്ക് അരവിന്ദാക്ഷമേനോന്‍ കമ്മീഷന് എടുത്തുകാട്ടിയിട്ടും അത് മനസ്സിലാകാതെ പോയത് സി.പി.എമ്മിന് മാത്രമായിരുന്നു. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥകളുമായിട്ടാണ് ഇടതുമുന്നണി പിന്നീട് നീങ്ങിയത്. ഇസ്ലാംമതഭീകരര്ക്ക് പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും അടിയറവെയ്ക്കുമ്പോള് കാല്‍ക്കീഴിലെ മണ്ണ് ചോരുന്നത് ഇടതുപക്ഷവും സി.പി.എമ്മും അറിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിതച്ചത് കൊയ്യുകയായിരുന്നു. അരുവിക്കരയില്‍ സി.പി.എമ്മിന് നിര്‍ത്താവുന്നതില്‍ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. നാട്ടുകാരനും വ്യാപകമായി രാഷ്ട്രീയത്തിന് അതീതമായ അംഗീകാരവുമുളള സൗമ്യനായ എം. വിജയകുമാര്‍. പിണറായി വിജയന് അകത്തും വി.എസ്. അച്യുതാനന്ദന് പുറത്തും നിന്ന് പടനയിച്ചിട്ടും പതിനായിരത്തിലേറെ വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥി തകര്‍ന്നുവീണത്.
നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വോട്ടില്‍ വന്ന ഗണ്യമായ മാറ്റമാണ് ന്യൂനപക്ഷപ്രീണനത്തിന്റെ പാതയില്‍നിന്ന് ഇടതുമുന്നണി സമദൂരത്തിന്റെയോ സന്തുലിതാവസ്ഥയുടെയോ വഴിയിലേക്ക് മാറണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെടാന്‍ കാരണം. കാനം തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയനന്മകൂടി കണക്കിലെടുത്ത് ഇക്കാര്യം പൊതുവേദിയില്‍ പറഞ്ഞു. ഒരിക്കലല്ല, രണ്ടുതവണ. പക്ഷേ, വല്യേട്ടന് ഇക്കാര്യം അറിയാഞ്ഞിട്ടാണോ? തീര്‍ച്ചയായും അല്ല. കാരൂര്‍ അനുസ്മരണ പ്രഭാഷണത്തിലും മത്തായി മാഞ്ഞൂരാന് അനുസ്മരണ പ്രഭാഷണത്തിലും കേരളത്തിലെ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളെക്കുറിച്ചും അവര്‍ നടത്തുന്ന പകല്ക്കൊളളയെക്കുറിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഏ.കെ. ആന്റണി അടിവരയിട്ടു പറഞ്ഞതാണ്. മലപ്പുറത്തെ തങ്ങള്‍മാരും കോട്ടയത്തെ മെത്രാന്മാരും ഒന്നിച്ചുചേര്‍ന്ന് സത്യം പറഞ്ഞ ആന്റണിയെ ഡല്‍ഹിക്ക് രാഷ്ട്രീയ വനവാസത്തിന് അയച്ചു. മദാമ്മയുടെ പളളിസ്നേഹം കാരണം ആന്റണി രക്ഷപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായ ആള് എന്ന റെക്കോര്‍ഡോടെ ആന്റണി രാജ്യസഭാംഗമായി തുടരുന്നു.
ആന്റണിയുടെ വാക്കുകള്‍ ഇന്ന് കാനം രാജേന്ദ്രന് കടം കൊളളുമ്പോള്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയില്‍ കനത്ത വിളളല്‍ വീണുകഴിഞ്ഞിരിക്കുന്നു. ഒരുകാലത്ത് സി.പി.എമ്മിനുവേണ്ടി ഏറ്റവും കൂടുതല്‍ പേര് ജീവത്യാഗം ചെയ്ത ഈഴവ സമുദായം ഇന്നവരെ കൈവിട്ടിരിക്കുന്നു. ഒരു സമുദായമെന്ന നിലയില്‍തന്നെ അവര്‍ ബി.ജെ.പിയോട് അടുക്കുന്നതാണ് കാനത്തിന്റെയും സി.പി.എമ്മിന്റെയും മാറുന്ന ചിന്തകള്‍ക്ക് അടിസ്ഥാനം.
ഈഴവ സമുദായാംഗങ്ങള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് തടയാനാണ് 20 വര്‍ഷം മുമ്പ് സി.പി.എം പുറത്താക്കിയ ഗൗരിയമ്മയെ തേടി കോടിയേരി ബാലകൃഷ്ണന് ചാത്തനാട്ടെ വസതിയിലെത്താന്‍ കാരണം. ആഗസ്റ്റ് 19 ന് ഗൗരിയമ്മയുടെ ജെ.എസ്.എസ് സി.പി.എമ്മില്‍ ലയിക്കുകയാണ്. വീണ്ടും ഒരു മുഖ്യമന്ത്രിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ ആകാനുളള ആരോഗ്യവും ത്രാണിയും ഇല്ലാതായിക്കഴിഞ്ഞ ഗൗരിയമ്മയെന്ന പഴയ വിപ്ലവ നക്ഷത്രത്തിന്റെ പ്രതിച്ഛായ മാത്രമാണ് ആഗസ്റ്റ് 19 ന് ലയിക്കാന്‍ പോകുന്നത്. പാര്‍ട്ടിയുടെ പതാക പുതച്ചുവേണം എന്നെ പട്ടടയിലേക്ക് എടുക്കാന്‍ എന്നുപറഞ്ഞ ഗൗരിയമ്മയുടെ അഭിലാഷം സി.പി.എം മുതലെടുക്കുന്നത് ഗൗരിയമ്മയുടെ ജാതിയെക്കൂടി പ്രീണിപ്പിക്കുന്നതിലൂടെയാണ്. ഒപ്പം അച്യുതാനന്ദനെ വെട്ടിവീഴ്ത്താന്‍ അറവുമാടിന് മുന്നില്‍ വാളോങ്ങി നില്ക്കുന്ന സി.പി.എം നേതൃത്വത്തിന് ഗൗരിയമ്മ നിലനില്‍പ്പിനുളള ഊന്നുവടി മാത്രമാണ്. അച്യുതാനന്ദന് പകരം മറ്റൊരു ഈഴവനേതാവ്. ഈ തിരിച്ചറിവു കൂടിയാണ് കാനം പരസ്യപ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. സുകുമാരന്‍ നായരോട് കരയോഗത്തിലെ അംഗത്വം തേടി കാനം പോകുന്ന സുദിനത്തിനാണ് ഇനി കേരള രാഷ്ട്രീയം കാത്തിരിക്കുന്നത്.
Discussion about this post