ഡൽഹി: ബഹിരാകാശ യുദ്ധത്തിന്റെ കാഹളം മുഴക്കി ഇന്ത്യയുടെ പുത്തൻ സൈനിക നയവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അടുത്ത മാസം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കൈമറുന്ന സൈനിക പദ്ധതിയിൽ ഉപഗ്രഹ വേധ ആയുധങ്ങളുടെ ഉപയോഗത്തിനായിരിക്കും പ്രാമുഖ്യമെന്നാണ് സൂചന. ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി നിർണ്ണയിച്ച് അവയെ തകർക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം നേടിയതിന് പിന്നാലെയാണ് സൈനിക നയത്തിലെ പുത്തൻ പരിഷ്കാരമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്ക് പുറമെ അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വായത്തമായിട്ടുള്ളത്.
ബഹിരാകാശ യുദ്ധത്തിന് ഇന്ത്യ മുൻ കൈ എടുക്കില്ല എന്നതാണ് നിലവിലെ സൈനിക നയം. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യ ഏത് സാദ്ധ്യതയും പ്രയോഗിക്കുമെന്ന നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഇത് പാകിസ്ഥാനെ ഏറെ ഭയപ്പെടുത്തുന്നതാണ്.
ഇന്ത്യൻ സൈനിക തന്ത്രത്തിന്റെ ഔദ്യോഗിക രേഖ അടുത്ത മാസം പ്രധാനമന്ത്രി അംഗമായ സുരക്ഷാ ക്യാബിനറ്റ് സമിതിക്ക് മുന്നിലാണ് സമർപ്പിക്കപ്പെടുക. പ്രധാനമന്ത്രിയുടെയും സമിതിയുടെയും അംഗീകാരത്തിന് ശേഷം രേഖ ദേശീയ നയമായി അംഗീകരിക്കപ്പെടും. ശത്രു രാജ്യങ്ങളുടെ നിരീക്ഷണ ഉപഗ്രഹങ്ങളെ തകർക്കാനോ പ്രവർത്തന രഹിതമാക്കാനോ ആണ് ഉപഗ്രഹ വേധ മിസൈലുകൾ ഉപയോഗിക്കുന്നത്. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളുടെ ലഷ്യം തെറ്റിക്കാനും ഇവ ഉപയോഗിക്കാവുന്നതാണ്.
പാകിസ്ഥാന്റെ എല്ലാ ഗൂഢനീക്കങ്ങൾക്കും പിന്തുണ നൽകുന്ന ചൈനയുടെ നയമാണ് ദേശീയ സൈനിക നയത്തിൽ മാറ്റം വരുത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയുടെ പുതിയ നീക്കത്തെ പ്രതിരോധിക്കാനുള്ള ഒരു സംവിധാനവും നിലവിൽ പാകിസ്ഥാന്റെ പക്കൽ ഇല്ല. ഇത്തരം സന്ദർഭങ്ങളിൽ ചിന്തിച്ച് മാത്രമേ സാധാരണ ഗതിയിൽ ചൈന തീരുമാനം എടുക്കാറുള്ളൂ. ഇത് പാകിസ്ഥാനെ ശരിക്കും പ്രതിസന്ധിയിലാക്കും.
‘മിഷൻ ശക്തി‘ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹ വേധ ആയുധ സംവിധാനം ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനും ഉപയോഗിക്കാം. ഭാവിയിൽ ഒരു യുദ്ധത്തിന്റെ സാദ്ധ്യത ഉണ്ടാവുകയാണെങ്കിൽ ദേശ സുരക്ഷയെ മുൻ നിർത്തി നിർണ്ണായ നടപടികൾ കൈക്കൊള്ളാൻ ഈ സൈനിക നയം ഇന്ത്യക്ക് കരുത്ത് പകരും. നാവിക സേനയെ കൂടുതൽ ശാക്തീകരിക്കുന്നതിന് പ്രാമുഖ്യം നൽകാനും സൈനിക നയത്തിൽ മാർഗരേഖകൾ ഉണ്ടാകും. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തിൽ ആവശ്യം വന്നാൽ മാറ്റമുണ്ടാകുമെന്ന ഇന്ത്യയുടെ പുതിയ നയത്തിനോട് കൂട്ടി വായിക്കാവുന്നതാണ് പുതിയ സൈനിക പദ്ധതി. ഇതാണ് പാകിസ്ഥാനെയും ചൈനയെയും ഭയപ്പെടുത്തുന്നത്.
Discussion about this post