കൊച്ചി: നാവികസേനക്ക് വേണ്ടി കൊച്ചിയിൽ നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിലെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തിൽ നിർണായക വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇവയെ കുറിച്ചുള്ള പരിശോധനകൾ തുടരുകയാണ്.
ഹാർഡ് ഡിസ്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അന്വേഷണം പ്രക്യാപിച്ചിരുന്നു. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ച ഉന്നത തല യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. നാവികസേനാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്റലിജൻസ് ബ്യുറോയുടെയും ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവ സ്ഥലത്ത് നിന്നും വിരലടയാളങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലും ദേശീയ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ആസൂത്രിത ഗൂഢാലോചന വ്യക്തമായ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കപ്പൽ ശാല സന്ദർശിച്ച മുഴുവൻ വിദേശികളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ദേശീയ ഏജൻസികൾ അന്വേഷണം തുടരുന്നത്. ഐ എൻ എസ് വിക്രാന്തിലെ 10 ഹാർഡ് ഡിസ്കുകളും മൂന്നു സിപിയുകളും ഒരു പ്രോസസറുമാണ് മോഷ്ടിക്കപ്പെട്ടത്. കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രികളുടെ വിന്യാസവും രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്.
കപ്പലിന്റെ നിർമാണ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്തിന് 20,000 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 38 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കിൽ ഉൾക്കൊള്ളാൻ വിക്രാന്തിന് കഴിയും. ഡെക്കിന് താഴെ പത്തും മുകളിൽ നാലും അടക്കം 14 നിലകളാണ് കപ്പലിൽ ആകെയുള്ളത്.
Discussion about this post