ഡൽഹി: ഇന്ത്യൻ നാവിക സേനയുടെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു. മുംബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗാണ് കൽവരി ക്ലാസ്-2 അന്തർവാഹിനിയായ ഐ എൻ എസ് ഖണ്ഡേരി സേനക്ക് സമർപ്പിച്ചത്. നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങിൽ പങ്കെടുത്തു. ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ശക്തമായ കോട്ടകളിലൊന്നായിരുന്ന ഖണ്ഡേരിയുടെ പേരാണ് മുങ്ങിക്കപ്പലിന് നൽകിയിരിക്കുന്നത്. നാവിക മേധാവിത്വത്തിന്റെ സാദ്ധ്യത വ്യക്തമായി മനസ്സിലാക്കിയ അപൂർവ്വം മദ്ധ്യകാല മഹാരാജാക്കന്മാരിൽ പ്രമുഖനായിരുന്നു ഛത്രപതി ശിവജിയെന്ന് ചടങ്ങിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ജലോപരിതലത്തിലും വെള്ളത്തിനടിയിലും ആക്രമണം നടത്താൻ ശേഷിയുള്ള ഐ എൻ എസ് ഖണ്ഡേരി 2017 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ, കുഴി ബോബുകൾ സ്ഥാപിക്കൽ, സമുദ്രാന്തർ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഖണ്ഡേരി ഉപയുക്തമാകും.
കടലിലെ ഏത് സാഹചര്യത്തിലും ഏത് തരം ദൗത്യ നിർവ്വഹണത്തിനും പ്രാപ്തിയുള്ള തരത്തിലാണ് ഖണ്ഡേരിയുടെ നിർമ്മാണം. സമുദ്രാന്തർ ഭാഗങ്ങളിൽ ഒളിഞ്ഞിരുന്ന് ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങൾക്ക് പിടികൊടുക്കാതെ മിന്നലാക്രമണങ്ങൾ നടത്തി അതിവേഗം മടങ്ങാൻ ശേഷിയുള്ളവയാണ് സ്കോർപ്പീൻ ക്ലാസ് കൽവരി അന്തർവാഹിനികൾ. 2017 ഡിസംബർ 14ന് കമ്മീഷൻ ചെയ്ത കൽവരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യൻ നാവിക സേനയ്ക്കായി നിർമ്മിക്കുന്നത് ഫ്രഞ്ച് കമ്പനിയായ ഡി സി എൻ എസ് ആണ്.
പ്രതിരോധ സേനകളുടെ ആധുനികവൽക്കാരണത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐ എൻ എസ് ഖണ്ഡേരി കമ്മീഷൻ ചെയ്യവെ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പാണ് നാവിക സേനയുടെ ആധുനിക വത്കരണത്തിലൂടെ ഇന്ത്യ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ എസ് ഖണ്ഡേരി കൂടി ഉൾപ്പെടുന്നതോടെ ഇന്ത്യൻ നാവിക സേന ആർജ്ജിക്കുന്ന പ്രഹരശേഷിയെക്കുറിച്ച് പാകിസ്ഥാൻ ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post