ഡൽഹി: നരേന്ദ്ര മോദിയുടെ നയങ്ങൾ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നു. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ അസൂയാവഹമായ കുതിപ്പ് നടത്തുകയാണ് ഇന്ത്യയെന്ന് അടിവരയിടുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാനൊരുങ്ങി ലോക ബാങ്ക്. വ്യവസായത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ ഇരുപതിൽ സ്ഥാനം നേടിയതായാണ് വിവരം. റിപ്പോർട്ട് ലോകബാങ്ക് അടുത്ത മാസം ഔദ്യോഗികമായി പുറത്തു വിടും.
വ്യവസായ വളർച്ച, വ്യവസായികളോടുള്ള ഉദാര സമീപനം, അന്താരാഷ്ട്ര വ്യാപാരം, നിർമ്മാണാനുമതിയുടെ വേഗത എന്നിവയിലാണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. സർക്കാർ ഏജൻസികളെയും അനുമതി പത്ര സംവിധാനങ്ങളെയും ഏകജാലക സംവിധാനത്തിൻ കീഴിൽ കൊണ്ടു വന്നതും ഓൺലൈൻ സംവിധാനം സാർവത്രികമാക്കിയതും ഇന്ത്യക്ക് നേട്ടമായി. അടിസ്ഥാന സൗകര്യ വികസനം, അനുമതി ഫീസിലെ ഇളവ്, സാമ്പത്തിക ഉദാരീകരണ നയങ്ങൾ എന്നിവയും ഇന്ത്യക്ക് നേട്ടമായതായി ലോകബാങ്ക് വിലയിരുത്തുന്നു.
അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാർ ആരംഭിച്ച പല വ്യവസായ അനുകൂല നയങ്ങളും തുടർന്ന് പോയതും കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതും ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ സഹായിച്ചു. ചെറുകിട- വൻകിട വ്യവസായങ്ങളോട് പുലർത്തിയ യുക്തിപരമായ സാമ്പത്തിക സമീപനം ഇന്ത്യയുടെ നേട്ടത്തിന് ആക്കം കൂട്ടി.
2017 ൽ ലോക ബാങ്ക് പുറത്തിറക്കിയ പട്ടികയിൽ 199 രാജ്യങ്ങളിൽ 100ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ 77ൽ എത്തി. പിന്നീടുള്ള വർഷം കൊണ്ട് ആദ്യ ഇരുപതിലേക്കും രാജ്യം കുതിച്ചുയരുകയായിരുന്നുവെന്ന് ലോകബാങ്ക് പഠനരേഖയിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ അമേരിക്കൻ സന്ദർശനത്റ്റിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. പ്രധാനമന്ത്രി ലോകരാജ്യങ്ങളുമായി കാത്തു സൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധവും ഉദ്യോഗസ്ഥ തല അഴിമതികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കർക്കശ സമീപനവും വ്യവസായം മുടക്കികളായ സംഘടനകൾക്ക് ദേശീയ തലത്തിൽ സ്വാധീനം നഷ്ടപ്പെട്ടതും ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമായതായി സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
Discussion about this post