ഡി. അശ്വിനീ ദേവ്
അരൂരില്‍ മത്സരിക്കുന്നത് ആരാണ്.?
……………………….
അരൂരില്‍ മത്സരിക്കുന്ന എന്‍ ഡി എ യുടെ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ പ്രകാശ് ബാബുവാണ് എന്ന് ആര്‍ക്കുമറിയാത്തതല്ല.
എന്നാല്‍ അധികമാരുമറിയാത്ത ഒരു പ്രകാശ് ബാബുവുണ്ട്. ജീവിക്കുവാന്‍ വേണ്ടി പൊരിയുന്ന വയറുമായി നെട്ടോട്ടമോടിയ ഒരു ഗ്രാമീണ ബാലന്റെ കഥയാണത്.
മൂന്ന് സഹോദരിമാരും രണ്ടു സഹോദരന്മാരും താനുമടക്കമുള്ള ആറ് കുട്ടികളെ പുലര്‍ത്താന്‍ ഒരു ചായപ്പീടിക കൊണ്ട് കഴിയാതെ കഷ്ടപ്പെടുന്ന കണ്ണന് എന്ന അച്ഛന്റേയും മാണി എന്ന അമ്മയുടേയും കണ്ണീര് കണ്ട് വളര്‍ന്ന ഒരു ബാല്യം .ഒരു ജ്യേഷ്ഠന് രവീന്ദ്രന് പഠിക്കാനതി സമര്‍ത്ഥനായിരുന്നെങ്കിലും വീട്ടിലെ പട്ടിണി മാറ്റാന്‍ പഠിത്തം മതിയാക്കി പണിക്ക് പോയിരുന്നു. പ്രകാശനോടും പഠിപ്പ് നിര്‍ത്താന്‍ അച്ഛന് പറഞ്ഞിരുന്നു. പുസ്തകവും വസ്ത്രവും വാങ്ങി നല്കാന് അച്ഛന് കഴിയുമായിരുന്നില്ല. പക്ഷേ പ്രകാശന് പഠിക്കാന്‍ കൊതിയായിരുന്നു .
രാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് അച്ഛനോടൊപ്പം ചായപ്പീടികയിലെത്തി എല്ലാ ജോലിയും ചെയ്തു കൊടുക്കും .അടുത്തുള്ള വീട്ടില്‍ നിന്ന് വൈകിട്ട് വരെ ഉപയോഗിക്കാനുള്ള വെള്ളം ചുമന്ന് കടയില്‍ കൊണ്ടുവന്ന് വച്ചിട്ട് സ്കൂളില്‍ പോകും. തിരികെ വന്നാല്‍ രാത്രി വരെ വീണ്ടും അച്ഛനോടൊപ്പം ചായപ്പീടികയില്‍.
ഏറെ വൈകി രാത്രി എത്തിയാല്‍ അരണ്ട വെളിച്ചത്തില്‍ പഠനം.
അങ്ങിനെ നരിപ്പറ്റ ഹൈസ്കൂളില്‍ നിന്ന് പത്താം തരത്തില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിജയിച്ചു. പ്ലസ് ടുവിന് പഠിക്കണമെങ്കില്‍ ദൂരെ 40 കിലോമീറ്ററകലെയുള്ള വടകരയില്‍ പോവണം .ബസ്കൂലിയും ഭക്ഷണച്ചിലവും പഠനത്തിനുള്ള പണവും നല്കാന് അച്ഛന് കഴിയുമായിരുന്നില്ല. നമുക്ക് നിവൃത്തിയില്ല നീ പഠിത്തം നിര്‍ത്തിക്കൊ എന്ന് അച്ഛന് പറഞ്ഞു.
ഇതിനുള്ള പോംവഴി പ്രകാശന് തന്നെകണ്ടെത്തി.
തന്റെ വീടിനടുത്ത് രാത്രിയില്‍ തങ്ങുന്ന മൂന്ന് ബസുകള്‍ കഴുകിക്കൊടുക്കുന്ന പണി ഏറ്റെടുത്തു. ഒര് ബസ് കഴുകിയാല്‍ പത്ത് രൂപ കിട്ടും. മൂന്ന് ബസിന് മുപ്പത് രൂപ .ബസ്കൂലിയും ഭക്ഷണവും മറ്റ് ചിലവുകളും അതുകൊണ്ട് അത്യാവശ്യം നടക്കും. ചില ദിവസങ്ങളില്‍ മുണ്ട് മുറുക്കിയങ്ങുടുക്കും. വിശപ്പിന്റെ കഴുത്ത് ഞെരിക്കാന്‍ .
റിസള്‍ട്ട് വന്നപ്പോള്‍ പ്രകാശന് അവിടെയും ഫസ്റ്റ് ക്ലാസ് .
കുറച്ചടുത്തുള്ള മടപ്പള്ളി ഗവ:കോളേജില്‍ ബി എസ് സി ക്ക് അഡ്മിഷന് കിട്ടി. പക്ഷേ അവിടെ കാല് കുത്താന്‍ കഴിയുമായിരുന്നില്ല.
എസ്.എഫ് ഐ യുടെ ചെങ്കോട്ടയായിരുന്നു ആ കോളേജ് .ചെറുപ്പം മുതലെ ശാഖയിലും പിന്നീട് എ ബി വി പി യിലും പ്രവര്‍ത്തിച്ചിരുന്ന പ്രകാശ് ബാബുവിനെ കോളേജില്‍ കയറ്റാന്‍ അവര്‍ സമ്മതിച്ചില്ല.
ഒടുവില്‍ എങ്ങിനെയെങ്കിലും പഠിച്ചാലേ വീട്ടിലെ പട്ടിണി മാറ്റാന്‍ പറ്റൂ എന്നുള്ളത് കൊണ്ട് വളരെ ദൂരെയുള്ള മാഹിയിലെ മഹാത്മാഗാന്ധി കോളേജില്‍ അഡ്മിഷനെടുത്തു.
പഠന ച്ചിലവിനായി അവധി ദിവസങ്ങളിലും ഒഴിവുള്ളപ്പോഴും കൂലിപ്പണിയെടുത്തു. ചേട്ടന്റെ കൂടെ പെയിന്റിംഗ് ജോലിക്ക് പോയി. വീടുകളില്‍ നിന്ന് സംഭരിക്കുന്ന ചിരട്ടകള്‍ ചാക്കിലാക്കി തലയില്‍ ചുമന്ന് ലോറിയില്‍ കയറ്റുന്നതായിരുന്നു പ്രധാന പണി.
ബി.എസ്.സിയും ഫസ്റ്റ് ക്ലാസില്‍ തന്നെ പാസായി.
അടുത്ത ലക്ഷ്യം പെട്ടെന്ന് കിട്ടാവുന്ന ഒരു ജോലിയായിരുന്നു. വക്കീലാവാന്‍ തീരുമാനിച്ചതങ്ങിനെയാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബിയക്ക് ചേര്‍ന്നു.രണ്ട് പാരലല്‍ കോളേജുകളില്‍ പഠിപ്പിച്ചു കൊണ്ടായിരുന്നു അതിനുള്ള പണം കണ്ടെത്തിയത്. ഒഴിവുള്ളപ്പോള്‍ പെയിന്റിംഗിനും പോവും. കഷ്ടപ്പാടിന്റെ ഈ ദുരിത പര്‍വ്വതം ചുമന്നുകൊണ്ട് തന്നെ എല്‍.എല്‍ .ബി പരീക്ഷയെഴുതി രണ്ടാം റാങ്കോട് കൂടി വിജയിച്ചു .
കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. അന്നു തന്നെ അറിയപ്പെടുന്ന പൊതുപ്രവര്ത്തകനായിരുന്നത് കൊണ്ട് കേസുകളൊക്കെ കിട്ടിയിരുന്നു.
വീണ്ടും നിയമ പഠനം തുടര്‍ന്നു. ഫസ്റ്റ് ക്ലാസോടെ എല്‍.എല്‍.എം ബിരുദവും കരസ്ഥമാക്കി.( കോണ്‍സ്റ്റിട്യൂഷണല്‍ ലോ .കണ്ണൂര്‍ യൂണിവേഴ്സിറ്റി)
അങ്ങനെയിരിക്കേ കേന്ദ്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന് നടത്തിയ സി.ബി.ഐയിലേക്കുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പരീക്ഷയില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് രണ്ടു പേര് മാത്രം ജയിച്ചപ്പോള്‍ അതിലൊന്ന് പ്രകാശ് ബാബുവായിരുന്നു. കണ്ണഞ്ചിക്കുന്ന ശമ്പളം കിട്ടുന്ന ഉയര്‍ന്ന ജോലിയായിരുന്നു അത്.
തന്റെയും കുടുംബത്തിന്റെയും എല്ലാ ദുരിതങ്ങളും ഇതാ തീര്‍ന്നു എന്ന് പ്രകാശ് ബാബു വിചാരിച്ചു.നിയമനത്തിന്റെ പേപ്പറുകള്‍ ശരിയായി വന്നപ്പൊഴാണ് ഒരഴിയാക്കുരുക്ക് മുറുകിയത് .പട്ടിണിയുടേയും പഠനത്തിന്റേയുമിടയില് യുവമോര്‍ച്ചയ്ക്ക് വേണ്ടി പ്രകാശ് ബാബു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി പത്തൊമ്പത് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
ആ കേസുകള്‍ നില്ക്കുമ്പോള് കേന്ദ്ര സര്‍വ്വീസില്‍ ജോലി കിട്ടുമായിരുന്നില്ല. തന്റെ ദുരിത പര്‍വ്വം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ അവര്‍ കേസുകള്‍ തീര്‍ക്കാന്‍ ആറ് മാസത്തെ കാലാവധി അനുവദിച്ചു.
കോണ്‍ഗ്രസ് ഭരണത്തില്‍ അന്ന് മുല്ലപ്പള്ളിയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി. സഹായിക്കാന്‍ മന്ത്രിക്ക് കഴിയുമായിരുന്നു.നേരിട്ടപേക്ഷിച്ചു. പക്ഷേ ചെയ്തില്ല.
തടസങ്ങള്‍ ഏറെയായിരുന്നു. ഓരോ നാളും എണ്ണിക്കഴിച്ചു. ഒടുവില്‍ ആറു മാസക്കാലാവധി കഴിഞ്ഞപ്പോള്‍ തീര്‍ന്നത് വെറും ആറ് കേസുകള്‍ മാത്രം. കൈവിട്ട് പോയ ഭാഗ്യം ഓര്‍ത്ത് കുറേ ജീവിതങ്ങള്‍ നെടുവീര്‍പ്പിട്ടു.
.
താമസിച്ചിരുന്ന വീട് കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീണിരുന്നതിനാല്‍ അച്ഛനുമമ്മയും മൂത്ത മകന്റെ വീട്ടിലും പ്രകാശ് ബാബു മറ്റൊരു ചേട്ടന്റെ വീട്ടിലും കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.
വീണ്ടും വക്കീല്‍ പണി തന്നെ ചെയ്യുമ്പോള്‍ തുടര്‍ന്നും പഠിച്ചു . ‘മാസ്റ്റര്‍ ഓഫ് ലോ’ എന്ന ഉന്നത ബിരുദം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് വാങ്ങിത്തന്നെ പാസായി.
ഈ ജീവിതയാത്രയിലും പൊതുജനങ്ങള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള നിരവധി സമരമുഖങ്ങളില്‍ വീറുറ്റ പോരാട്ടം നടത്തി.നിരവധി ജയില്‍വാസങ്ങള്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ .ആ മെല്ലിച്ച ശരീരത്തില്‍ പോലീസിന്റെ തല്ല് വീഴാത്ത ഒരു ഭാഗവുമില്ല.ഒടുവില്‍ ശബരിമല പ്രക്ഷോഭത്തിന്റെ തീക്കാറ്റായി പ്രകാശ് ബാബു ആളിപ്പടര്‍ന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ് വാങ്ങി. അടി കൊണ്ട് തല പിളര്‍ന്ന് നിരവധി ദിവസം ആശുപത്രിയില്‍ …ഭേദപ്പെടും മുമ്പേ അറസ്റ്റ്… .മാസങ്ങളോളം
ജയില്‍വാസം…
. ജയിലില്‍ കിടന്നു കൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് നോമിനേഷന് നല്കി.
ഏതാണ്ട് ഇരുപത്തിയാറോളം കേസുകളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഭരണകൂട ഭീകരതയുടെ ഇരയായി മാറി. ഇന്ന് രാവിലെ ഞാനും യുവമോര്‍ച്ച സംസ്ഥാന ജന:സെക്രട്ടറി രഞ്ജിത് ചന്ദ്രനും ജില്ലാ പ്രസിഡന്റ് കെ.സോമനും അഡ്വ: രഞ്ജിത് ശ്രീനിവാസും അരൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ: ബാലാനന്ദനും മണ്ഡലം ജന:സെക്രട്ടറിമാരായ മധുസൂദനനും ദിലീപും അടങ്ങുന്ന ഇലക്ഷന് ടീം പ്രകാശ് ബാബുവിന്റെ നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിയ്ക്കുമ്പോള്‍ കേസുകളുടെ എണ്ണവും സ്വഭാവവും വകുപ്പുകളും കൃത്യമായി രേഖപ്പെടുത്തുക എന്നത് വളരെ ദുഷ്ക്കരമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന വടക്കന്‍ ജില്ലകളില്‍ സാഹസികമായി പ്രവര്‍ത്തിച്ച വകയിലും കേസുകളേറെയുണ്ടായിരുന്നു.
നാമനിര്‍ദ്ദേശ പത്രികയില്‍ സ്വന്തം സമ്പാദ്യത്തിന്റെ കോളം മാത്രം ഒഴിഞ്ഞ് കിടന്നു. ഒരു തുണ്ട് ഭൂമിയോ ഒരു സ്വര്ണത്തരിയോ ബാങ്ക് ബാലന്‍സോ ഇല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി.
ഒരു പിന്നോക്ക സമുദായത്തില്‍ ജനിച്ച് പട്ടിണിയോടും പ്രാരാബ്ധങ്ങളോടും മല്ലടിച്ച് വളരുമ്പോഴും തനിക്ക് ചുറ്റുമുള്ള ഒന്നുമില്ലാത്തവന്റെ ജീവിതദുരിതങ്ങളകറ്റാന് സ്വയം സമര്‍പ്പിച്ച യൗവ്വനം.
കഴിഞ്ഞ പ്രളയകാലത്ത് ഒറ്റപ്പെട്ടു പോയവരെ തേടി കഴുത്തറ്റം വെള്ളത്തില്‍ നടന്നു പോകുന്ന പ്രകാശ് ബാബുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ജാതിയും മതവും രാഷ്ട്രീയവും മാറ്റി വച്ച് എന്നും പീഡിതരോടൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഈ ചെറുപ്പക്കാരന്റെ നന്മയും ആത്മാര്‍ത്ഥതയും പാവപ്പെട്ടവരേറെയുള്ള മണ്ഡലമായ അരൂര്‍ തിരിച്ചറിഞ്ഞ് വിജയിപ്പിക്കും എന്ന് തന്നെ ഞാനുറച്ച് വിശ്വസിക്കുന്നു.
https://www.facebook.com/d.dev.5/posts/1716806251786464
Discussion about this post