ഡൽഹി: ജമ്മു കശ്മീരിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് വിലക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് നിലനിൽക്കുന്നുവെന്ന കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിന്റെ പരാതിക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ മാദ്ധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് യാതൊരു തരത്തിലുള്ള വിലക്കുകളും നിലനിൽക്കുന്നില്ല. പ്രദേശത്തെ വിവരങ്ങൾ കൃത്യമായി വ്യക്തമാക്കുന്ന വാർത്താക്കുറിപ്പുകളും മാദ്ധ്യമ നിർദ്ദേശങ്ങളും പുറത്തിറക്കാറുള്ളതായും സർക്കാർ വ്യക്തമാക്കി.
എന്നാൽ ഇന്റർനെറ്റിനും മൊബൈൽ ഫോണിനും ലാൻഡ് ഫോണുകൾക്കും നിയന്ത്രണങ്ങൾ ചിലയിടങ്ങളിൽ നിലനിൽക്കുന്നുവെന്നും അത് കിംവദന്തികളും വ്യാജ പ്രചാരണങ്ങളും നിയമവാഴ്ചയ്ക്ക് തടസ്സമായി ഉയരാതിരിക്കാനാണെന്നും സർക്കാർ കോടതിയിൽ ബോദ്ധിപ്പിച്ചു.
കശ്മീരിൽ സാധാരണ സ്ഥിതി പുനസ്ഥാപിക്കാൻ ഇപ്പോഴും വിഘടനവാദികളും ഭീകരവാദികളും തടസ്സം നിൽക്കുന്നു. സർക്കാരുമായി സഹകരിക്കാൻ സന്നദ്ധരാകുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഇപ്പോഴും ദേശവിരുദ്ധ ശക്തികളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതായും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
ആരോഗ്യ സേവനങ്ങൾ സാധാരണ ഗതിയിൽ ലഭ്യമാകുന്നതായും ജീവൻ രക്ഷാ മരുന്നുകളും മറ്റ് അവശ്യ ആരോഗ്യ സേവനങ്ങളും പ്രദേശത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാണെന്നും സർക്കാർ പറഞ്ഞു.
ഒക്ടോബർ 31ന് കശ്മീർ പുനരേകീകരണം ഔദ്യോഗികമായി നിലവിൽ വരുമെന്നും സർക്കാർ പരമോന്നത കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസിന്റെ അടുത്ത ഹിയറിംഗ് നവംബർ പതിനാറിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
Discussion about this post