ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ലാലു പ്രസാദ് യാദവ്, മന്മോഹൻ സിംഗ്… സുധീർ കുമാർ ഓജ എന്ന അഭിഭാഷകന്റെ പൊതു താത്പര്യ ഹർജികളിൽ പുലിവാല് പിടിച്ച പ്രമുഖരുടെ കൂട്ടത്തിൽ അവസാന പേരുകാരനാണ് അടൂർ ഗോപാലകൃഷ്ണൻ.
ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ ജൂലൈ 27ന് ബിഹാറിലെ കോടതിയിൽ ക്രിമിനൽ പരാതി സമർപ്പിച്ച സുധീർ കുമാർ ഓജയുടെ വ്യവഹാര ജീവിതം സംഭവ ബഹുലമാണ്. ജയറാം നായകനായി രാജീവ് കുമാർ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരായണൻ കുട്ടി‘ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു പതിപ്പാണ് ഇദ്ദേഹം. ഓജയുടെ അഭിഭാഷക ജീവിതത്തിലെ ശ്രദ്ധേയമായ ചില പൊതു താത്പര്യ ഹർജികളുടെ ചരിത്രം രസാവഹവും ഒപ്പം നിയമവിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദവുമാണ്.
2006ൽ ഛാട്ട് ഉത്സവത്തെ നാടകമെന്ന് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ സുധീർ കുമാർ ഓജയുടെ ഇരയായിരുന്നു. ബിഹാറികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഓജ നൽകിയ കേസിൽ സുപ്രീം കോടതിയിൽ നിന്നാണ് താക്കറെ ജാമ്യമെടുത്തത്. കേസ് ഇപ്പോഴും ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ചുംബന രംഗത്തിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 2007ൽ ‘ധൂം-2‘ എന്ന ഹിന്ദി ചിത്രത്തിനെതിരെ സുധീർ കുമാർ ഓജ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തു. സംഭവം സിനിമയുടെ നിർമ്മാതാക്കൾക്ക് തലവേദനയായതോടെ ഇനി മുതലുള്ള ചിത്രങ്ങളിൽ അത്തരം രംഗങ്ങൾ ഒഴിവാക്കാമെന്ന് അവർ വാക്ക് നൽകിയതായും തുടർന്ന് സ്വമേധയാ കേസ് പിൻവലിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. സംഭവത്തിൽ ഓജയുടെ പരാതിയിൽ കോടതി കയറിയത് ബോളിവുഡ് താരം ഹൃത്വിക് റോഷൻ ആയിരുന്നു.
അതേ വർഷം തന്നെ ലാലു പ്രസാദ് യാദവിനെതിരെയും ഓജ പരാതി സമർപ്പിച്ചു. ഹെലികോപ്റ്റർ യാത്രയ്ക്കിടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദേശീയ പാത 28ൽ ഹെലികോപ്റ്റർ ഇറക്കിയതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കേസ് ഇപ്പോഴും പട്ന ഹൈക്കോടതിയിൽ തുടരുന്നതായും അതിന് ശേഷം ഒരു രാഷ്ട്രീയ നേതാവും ദേശീയ പാതയിൽ ഹെലികോപ്റ്റർ ഇറക്കാൻ ധൈര്യപ്പെട്ടിട്ടില്ലെന്നും ഓജ അവകാശപ്പെടുന്നു.
രാമസേതുവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലാണ് ഓജ ഏറ്റവും ശ്രദ്ധേയമായ നിയമപോരാട്ടം നടത്തിയത്. രാമ സേതു മനുഷ്യ നിർമ്മിതമല്ലെന്നും പ്രകൃതി ദത്തമാണെന്നും വാദിച്ചുവെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും എതിരെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിന് ഓജ പരാതി നൽകിയിരുന്നു.
ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ നൂഡിൽസ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് സാക്ഷാൽ അമിതാഭ് ബച്ചനെതിരെയും സുധീർ കുമാർ ഓജ പരാതി നൽകിയതും വാർത്തയായിരുന്നു. പബ്ലിസിറ്റ് സ്റ്റണ്ടാണ് ഓജ നടത്തുന്നതെന്ന് വിമർശിക്കുന്നവർക്ക് നൽകാനും ഓജയുടെ പക്കൽ കൃത്യമായ മറുപടിയുണ്ട്.
രാജ്യത്തിനും ജനങ്ങൾക്കും അഹിതമായതൊന്നും സംഭവിക്കാൻ നീതിന്യായ വ്യവസ്ഥ അനുവദിക്കില്ല. നീതിപീഠമാണ് തന്റെ ആശ്രയം, ഭരണഘടനയാണ് തന്റെ ആയുധം. ഇവ രണ്ടും ജനങ്ങൾക്ക് ആശ്വാസം പകരാൻ വേണ്ടി രൂപപ്പെട്ടിരിക്കുന്നവയാണ്. ഞാൻ അതിനായി പരമാവധി ശ്രമിക്കുന്നുവെന്ന് മാത്രം.ഓജ പറയുന്നു.
അതേസമയം ഓജയുടെ പരാതിയിന്മേൽ അടൂർ ഗോപാലകൃഷ്ണനടക്കം ഉള്ളവർക്കെതിരെ കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട സെക്ഷൻ 124എ, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന 153 ബി, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 290, മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 297, ബോധപൂർവ്വം അപമാനിക്കാൻ ശ്രമിക്കൽ (സെക്ഷൻ 504) എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി.
കത്തെഴുതിയവർ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തിരിക്കുന്നതായും വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഭംഗം വരുത്താൻ ശ്രമിച്ചിരിക്കുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു. വിഘടനവാദികളുമായി ചേർന്ന് ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും അതിനാൽ സി ആർ പി സി സെക്ഷൻ 156(3) കൂടി ഇവർക്കെതിരെ ചുമത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
‘ജയ് ശ്രീറാം’ എന്ന വചനം പ്രകോപനപരമായും യുദ്ധപ്രഖ്യാപനമായും ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്നവർ ചിത്രീകരിച്ചിരിക്കുന്നതായും പരാതിക്കാരനായ സുധീർ കുമാർ ഓജ വ്യക്തമാക്കുന്നു.
ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, രേവതി, ശുഭ മുദ്ഗൽ, കങ്കണ സെൻ ശർമ്മ, ശ്യാം ബെനഗൽ, അനുരാഗ് കാശ്യപ്, തുടങ്ങി 49 പേർക്കെതിരെയാണ് സുധീർ കുമാർ ഓജ പരാതി നൽകിയിരിക്കുന്നത്.
Discussion about this post