കൂടത്തായി കൂട്ടക്കൊലയിൽ ജോളിയുമായി സൗഹൃദമുളള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്ത്.ഇതു സംബന്ധിച്ച് വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച സിപിഎം നേതാവിന്റെയും ഒരു ലീഗ് നേതാവിന്റെയും തെളിവുകളാണ് ലഭിച്ചത്. സിപിഎം നേതാവ് ജോളിയിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹം കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ്. കൊല്ലപ്പെട്ട റോയി തോമസിന്റെ സുഹൃത്താണെന്നാണ് നേരത്തെ ചോദ്യം ചെയ്യലിൽ സിപിഎം നേതാവ് പറഞ്ഞത്. എന്നാൽ ജോളിയുമായി ഇദ്ദേഹം നടത്തിയ ടെലഫോൺ കോൾ റെക്കോഡുകൾ അടക്കം അന്വേഷണസംഘം വ്യക്തമാക്കി.
ഇതോടെ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടെന്ന് സിപിഎം നേതാവ് അന്വേഷണ സംഘത്തോട് സമ്മതിച്ചു.
ഒരു ലീഗ് നേതാവുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ജോളിയുടെ വീട്ടിലെ നിത്യസന്ദർശകനുമായ ലീഗ് നേതാവാണ് വ്യാജവില്പത്രം തഹസിൽ്ദാരുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ ജോളിയുടെ പേരിൽ മാറ്റിയെഴുത്താൻ സഹായിച്ചത്. ഇയാളും ജോളിയും ബാങ്കിൽ പോയി പണമിടപാട് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ജോളിക്ക് സഹായിയായി പ്രവർത്തിച്ച ഒരു വനിത തഹസിൽദാറും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. ഇവരാണ് ടോം തോമസിന്റെ സ്വത്തുക്കൾ ജോളിയുടെ പേരിലേക്ക് മാറ്റി നികുതി അടക്കാൻ വില്ലേജ് ഓഫീസ് അധികൃതരെ നിർബന്ധിച്ചതെന്നാണ് റിപ്പോർട്ട്.
വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിലും ഈ റവന്യൂ ഉദ്യോഗസ്ഥയ്ക്ക് പങ്കുള്ളതായാണ് വിവരം. ഈ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സഹായം ചെയ്തതിന് ഇവർക്കെല്ലാം പണം നല്കിയതായി ജോളി പൊലീസിന് മൊഴി നല്കിയതായും റിപ്പോർട്ടുണ്ട്.
Discussion about this post