സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതൽ തുടങ്ങിയ വോട്ടോടുപ്പിനെ മഴ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ആദ്യമണിക്കൂറുകളിൽ പോളിങ്ങ് കുറവാണ്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിങ് നടത്തി. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഞ്ചേശ്വരം ഒഴികെ എല്ലാ മണ്ഡലങ്ങളിലും കനത്ത മഴയാണ്. ഇത് പോളിങിനെ ബാധിക്കുമോയെന്ന് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ 896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേർക്കാണ് വോട്ടവകാശം. 4,91,455 വനിതകളും 4,66,047 പുരുഷന്മാരും ഏഴ് ട്രാൻസ്ജെൻഡറുകളും ഉൾപ്പടെയാണിത്. 35 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. വിദ്യാർഥികളായ വോട്ടർമാർക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ്ക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പൊലീസില്‍നിന്ന് 3696 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സിഐഎസ്എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെല്ലും സജ്ജമാണ്.
Discussion about this post