വിവാഹത്തിന് പിന്നാലെ ഹാളിൽ നിന്ന് ഒളിച്ചോടിയ നവവധുവും കാമുകനും റിമാൻഡിൽ. . ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു യുവതിയുടെ വിവാഹം. ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്ക് പോകാനായി വസ്ത്രം മാറാൻ പോയ യുവതിയെ കാണാതാവുകയായിരുന്നു.
കൂട്ടുകാരിക്കൊപ്പമായിരുന്നു വസ്ത്രം മാറാൻ പോയത്. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ഇരു വീട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി കാറിൽ കയറി പോകുന്നത് കണ്ടത്. പിന്നാലെ വരന്റെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാഹ നിശ്ചയം. വിവാഹത്തിൽ നിന്ന് പിന്മാറാനും മറ്റൊരാൾക്കൊപ്പം പോകാനും ഇതിനു ശേഷം ആറുമാസത്തോളം സമയമുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ വാദിക്കുന്നത്. വിവാഹ നിശ്ചയ സമയം നല്‍കിയ രണ്ടുപവന്റെ വളയും, മൂന്നരപ്പവൻ താലിമാലയും കൊണ്ടായിരുന്നു യുവതി പോയത്.
വരന്റെ വീട്ടുകാരുടെ പരാതിയിൽ ചതി, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ നടപടി പ്രകാരമാണ് കുറ്റക്കാരെ റിമാൻഡ് ചെയ്തത്. വധുവിനെയും കാമുകനെയും കൂടാതെ കാമുകന്റെ ജ്യേഷ്ഠൻ, കാർ ഡ്രൈവർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ജ്യേഷ്ഠ ഭാര്യക്കെതിരെയും കേസുണ്ടായിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ഇവരെ റിമാൻഡ് ചെയ്തില്ല.
Discussion about this post