തിരുവനന്തപുരം : അരുവിക്കര തെരഞ്ഞെടുപ്പു പരാജയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് അംഗങ്ങള്‍ കടുത്തവിമര്‍ശനം ഉന്നയിച്ചത്. അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു വീഴ്ചപറ്റി. വി.എസും പിണറായിയും തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഒരു സമ്മേളനവേദിയിലും ഒന്നിച്ചണിനിരക്കാത്തതും തിരിച്ചടിയായി.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫ്. പ്രചാരകനായി രംഗത്തിറക്കിയതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കുടുംബയോഗങ്ങളില്‍ ഗണേഷ് കുമാറിനെയും മുഖ്യപ്രസംഗകനായി പങ്കെടുപ്പിച്ചത് തിരിച്ചടിയായി.
ബി.ജെ.പിയുടെ മുന്നേറ്റം ഒറ്റപ്പെട്ട സംഭവമാണെന്ന പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍ ശരിയല്ല. പരമ്പരാഗതവോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നു. ഇതിന്റെ കാരണം ഗൗരവമായി പരിശോധിക്കണം. ഈഴവ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥിക്കു നഷ്ടമായിട്ടുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. എസ്.എന്‍.ഡി.പി. നേതൃത്വത്തിന്റെ ഇടപെടല്‍ ഇതിനുപിന്നിലുണ്ട്. നെയ്യാറ്റിന്‍കര, തിരുവനന്തപുരം ലോക്‌സഭ, അരുവിക്കര ഇവിടങ്ങളിലെല്ലാം ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോകുന്നതാണു കണ്ടത്.
അരുവിക്കരയില്‍ ചെറുതും വലുതുമായ ജാതിസംഘടനകളെ വിലയ്‌ക്കെടുത്താണു കോണ്‍ഗ്രസ് വിജയം നേടിയതെന്നു സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം. കോണ്‍ഗ്രസിനെ ജയിപ്പിക്കുകയെന്നതായിരുന്നു ബി.ജെ.പിയുടെയും ലക്ഷ്യം. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നശിപ്പിക്കാനാണു ബി.ജെ.പി. കരുക്കള്‍ നീക്കുന്നതെന്നും ജില്ല സെക്രട്ടറി മാധ്യമങ്ങശോട് പറഞ്ഞു.
Discussion about this post