വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കാസര്‍കോട് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നും ബിജെപിയില്‍ നിന്ന് വോട്ടുകള്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ വോട്ട് കിട്ടിയില്ല. അടിയൊഴുക്ക് ഉണ്ടായില്ല. ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായി കിട്ടുമെന്ന പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. എല്‍ഡിഎഫ് വോട്ട് മറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴ്വഴക്കങ്ങള്‍ തിരുത്തി മഞ്ചേശ്വരത്ത് വിശ്വാസികളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചാണ് ശങ്കര്‍ റേ പ്രചാരണം തുടങ്ങിയത്. വിശ്വാസികളുടെ അട്ടിപ്പേറവകാശം ആരുടെയും കുത്തകയല്ലെന്നും ഇടതു സ്ഥാനാര്‍ത്ഥി വിശ്വാസിയായതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ചോദിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ശങ്കര്‍ റേക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ വോട്ടുകള്‍ നേടാന്‍ ശങ്കര്‍ റേക്ക് സാധിച്ചില്ല.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ 65,407 വോട്ടുകള്‍ നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്തെത്തിയത്. 57,484 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ റൈക്ക് 38,233 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇത് മുന്‍ തവണത്തേക്കാള്‍ 4,000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Discussion about this post