നായര്‍ സ്ത്രീകളെ പൊതുസമൂഹത്തില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് കോടതിയുടെ സമന്‍സ്. തരൂരിനെതിരേ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ശശി തരൂരിനോട് അടുത്ത മാസം 21 ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പുത്രസമ്പാദനത്തിന് സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റു സമയങ്ങളില്‍ അവള്‍ക്ക് സുഖംതേടി എവിടെയും പോകാമെന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം.
ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു എന്നാണ് പുസ്തകത്തില്‍ തരൂര്‍ പറയുന്നത്. മഹാഭാരത കഥ പശ്ചാത്തലമാക്കി കഴിഞ്ഞ നൂറുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ വിലയിരുത്തുന്ന തരൂരിന്റെ നോവലാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍. പുസ്തകത്തില്‍ ബഹുഭര്‍തൃത്വത്തെപ്പറ്റി പറയുന്ന ഭാഗത്താണ് കേരളത്തിലെ നായര്‍ സമുദായത്തെപ്പറ്റി തരൂര്‍ പരാമര്‍ശിക്കുന്നത്.
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവും ചരിത്രവുമാണെന്നാണ് തരൂർ വ്യക്തമാക്കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പുസ്തകത്തിലെ പരാമര്‍ശം തെറ്റായെന്ന് ഖേദം പ്രകടിപ്പിക്കണമെന്നും പുസ്തകം പിന്‍വലിക്കുന്നതടക്കം നടപടിവേണമെന്നുമായിരുന്നു ആവശ്യം.
Discussion about this post