അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി. പകരം സുപ്രീം കോടതി വിധിക്കു മുന്നോടിയായി സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ പരസ്പരം ഏകോപിപ്പിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ലഖ്നൗവിലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിളിച്ചു ചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സമാധാനം നിലനിർത്തണം. അനാവശ്യമായി ഒരു പ്രസ്താവന നൽകുകയോ, മറ്റുളളവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശിച്ചു. വിധിയോട് പ്രതികരിക്കരുതെന്നും മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വക്താവ് മാത്രമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പാടുളളു. മറ്റാരും ഒരു പ്രസ്താവനയും നൽകരുത്.
ആർഎസ് എസ് നവംബറിലെ പരിപാടികൾ റദ്ദാക്കിയിരുന്നു. യുപിയിലെ മുസ്ലീം പുരോഹിതരും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തിരുന്നു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് നവംബർ 17 ന് വിരമിക്കുന്നതിന് മുൻപ് വിധി പറയും. നവംബർ എട്ടിനും 16 നും ഇടയിൽ അയോധ്യ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post