സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി ഖമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഫിറോസ് ലൈവ് വീഡിയോയിലൂടെ യുവതിക്ക് മറുപടി പറയുമ്പോൾ ‘വേശ്യ’യെന്ന് പരാമർശിച്ചിക്കുകയായിരുന്നു.
പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. ഇതോടെ സംഭവം സാമൂഹ്യമാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടെ വിവാദമാവുകയായിരുന്നു.
Discussion about this post