സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണിൽ സംസാരിച്ചെന്ന നടൻ വിനായകനെതിരായ യുവതിയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി. പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടൻ തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.
കഴിഞ്ഞ ഏപ്രിൽ മാസം വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില് നൽകിയ പരാതി. പരാതിയിൽ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.
തുടർന്ന് ജൂൺ 20ന് കല്പറ്റ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ജാമ്യത്തിൽ വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്പറ്റ ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതിയില് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയോട് താൻ മോശമായി സംസാരിച്ചതായി നടന് സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
Discussion about this post