അയോധ്യ: അയോധ്യ കേസിൽ അനുകൂല വിധി വന്ന പശ്ചാത്തലത്തിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തകൃതി. ക്ഷേത്രം പണിയുന്നതിനുള്ള കല്ലുകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 ശില്പികളെത്തുമെന്ന് രാമജന്മഭൂമി ന്യാസ് അറിയിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ശില്പികൾ എത്തുന്നത്. രാമജന്മഭൂമിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ മാതൃകകൾ വിശ്വ ഹിന്ദു പരിഷത്ത് കാര്യാലയത്തിലും നിർമ്മാണ കാര്യാലയത്തിലും സൂക്ഷിച്ചിട്ടുണ്ട്. ഈ മാതൃകയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രത്തിനായുള്ള കല്ലുകളുടെ കൊത്തുപണികൾ പുരോഗമിക്കുന്നത്.
ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപികരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ തൂണുകളുടെയും ഇഷ്ടികകളുടെയും നിർമ്മാണം അറുപത് ശതമാനവും പൂർത്തിയായതായും വാർത്താ സമ്മേളനത്തിൽ വിശ്വ ഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ അറിയിച്ചിട്ടുണ്ട്. രാമക്ഷേത്രനിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാലോചിക്കാൻ വി.എച്ച്.പി.യുടെ ഉന്നതതല യോഗം വൈകാതെ ചേരുമെന്ന് മേഖലാ വക്താവ് ശരത് ശർമ പറഞ്ഞു.
Discussion about this post