സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുള്ള പണം ഭക്തരിൽനിന്നു സമാഹരിക്കുമെന്ന് വിഎച്ച്പി.ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്താകമാനമുള്ള രാമഭക്തരില്‍നിന്നു പണം സ്വരൂപിക്കാനുള്ള വിപുലമായ പദ്ധതിയാണു വിഎച്ച്പി തയാറാക്കുന്നത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ ട്രസ്റ്റിൽ അംഗമാകണമെന്ന് വിഎച്ച്പി പറഞ്ഞു. ക്ഷേത്രനിർമാണം വേഗത്തിലാക്കാൻ കേന്ദ്രത്തിനു കത്തു നൽകുമെന്നും രാമനവമിക്കു നിർമാണം ആരംഭിക്കുമെന്നും വിഎച്ച്പി കൂട്ടിച്ചേർത്തു.
രാജ്യത്തെ 718 ജില്ലകളില്‍ നിന്നും ഭക്തരുടെ പ്രതിനിധികളെ ക്ഷണിക്കും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇവരെ കര്‍സേവാ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ പങ്കെടുപ്പിക്കാനാണു പദ്ധതിയൊരുക്കുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള രാമഭക്തരായ ഹിന്ദു വിശ്വാസികളിൽനിന്നു സംഭാവന സ്വീകരിക്കുമെന്നതിൽ സംശയമില്ലെന്നും ഇതിനായുള്ള സംഘങ്ങളെ ഉടൻ രൂപീകരിക്കുമെന്നും വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കി.
രാമക്ഷേത്രം സർക്കാർ ഫണ്ട് ഉപയോഗിച്ചല്ല, പൊതു പങ്കാളിത്തത്തോടെ നിർമിക്കണമെന്നാണ് ആർഎസ്എസിന്റെയും നിലപാട്. സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു പിന്തുണ തേടി 1947ൽ സർദാർ പട്ടേലും കെ.എം.മുൻഷിയും മഹാത്മാ ഗാന്ധിയെ സമീപിച്ചിരുന്നു. പിന്തുണ അറിയിച്ച ഗാന്ധി, പൊതുജനങ്ങളുടെ സംഭാവന സ്വീകരിച്ചു മാത്രമെ പുനരുദ്ധാരണം നടത്താവൂ എന്ന ഉടമ്പടി വച്ചു. ഇതേ മാതൃകയിൽ ജനങ്ങളിൽനിന്നു പിരിവെടുത്തു രാമക്ഷേത്രം നിർമിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ആർഎസ്എസ് വ്യക്തമാക്കി.
Discussion about this post