കൊച്ചി മുനമ്പത്തുനിന്ന് ഞായറാഴ്ച കടലിൽ പൊയ സീലൈൻ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടലിൽ നിന്നും വല വലിച്ചപ്പോൾ വല്ലാത്ത ഭാരം. വലിയ മത്സ്യം ഏതോ കുടുങ്ങിയെന്നാണ് ഇവർ ആദ്യം കരുതിയത്. പക്ഷെ വല വലിച്ചു കയറ്റിയതും വലയിൽ കണ്ട കാഴ്ച്ച മറ്റൊന്നായിരുന്നു. തുരുമ്പിച്ച ഒരു വലിയ വിമാന എൻജിൻ ആയിരുന്നു വലയിൽ കുടുങ്ങിയത്.
മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു തൊഴിലാളികൾ പറയുന്നു. 1500 കിലോഗ്രാം തൂക്കം കണക്കാക്കുന്ന യന്ത്രഭാഗം കരയിലെത്തിച്ചതിനു ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്ന സംശയത്തെതുടർന്ന് നേവൽ എയർക്രാഫ്റ്റ് യാർഡിൽ വിവരമറിയിച്ചു. നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേർന്ന് കൂടുതൽ പരിശോധനകൾ നടത്തി.
പരിശോധനകൾക്കൊടുവിൽ 40വർഷത്തോളം പഴക്കമുള്ള യുദ്ധവിമാനത്തിന്റെ ഭാഗമാണ് വലയിൽ കുടുങ്ങിയ തുരുമ്പിച്ച യന്ത്രം എന്ന് കണ്ടെത്തി. യുദ്ധവിമാനങ്ങളിൽ ഇപ്പോൾ ജെറ്റ് എൻജിനുകളാണ് ഉപയോഗിക്കുന്നതെന്നും ഇത് 40വർഷം മുമ്പ് ഉപയോഗിച്ചിരുന്ന യുദ്ധവിമാനത്തിലെ ഭാഗമാണെന്നും നാവികസേനാ വക്താവ് അറിയിച്ചു.
Discussion about this post