ഡൽഹി: എസ് പി ജി ഭേദഗതി ബില്ലിൽ കോൺഗ്രസ്സിന്റെ വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടെ എസ് പി ജി സുരക്ഷ ഒഴിവാക്കിയത് വിശദമായ വിലയിരുത്തലുകൾക്ക് ശേഷമാണെന്നും എല്ലാ രാഷ്ട്രീയക്കാർക്കും ഒരേ സുരക്ഷ നൽകാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ അത് കൃത്യമായി നിർവ്വഹിക്കുന്നുമുണ്ട്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നൽകുന്ന പ്രത്യേക സുരക്ഷ എല്ലാവർക്കും നൽകുക എന്നത് അസാദ്ധ്യമാണ്. അതിന്റെ ആവശ്യമില്ല. അമിത് ഷാ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിന്റെ സുരക്ഷ വെട്ടിച്ചുരുക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അമിത് ഷാ വിശദീകരിച്ചു. ഗാന്ധി കുടുംബത്തിന് നിലവിൽ സെഡ് പ്ലസ് സുരക്ഷയും സി ആർ പി എഫ് സംരക്ഷണവും എ എസ് എൽ പ്രോട്ടോക്കോളും ആംബുലൻസും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയ ഗാന്ധിയും മകനും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ഇതിന് മുൻപ് പല തവണ എസ് പി ജി സുരക്ഷ ഉപേക്ഷിച്ച് യാത്രകൾ നടത്തിയിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. അറുനൂറിലേറെ തവണ അവർ ഇത് ആവർത്തിച്ചുവെന്നും അവർക്കെന്താണ് ഇത്രയും ഒളിച്ചു വെക്കാനുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരാഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവർ സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും അവർക്കാർക്കും സുരക്ഷ ഒരു ഭാരമായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 മുതൽ ഇന്നു വരെ ദേശീയ സുരക്ഷാ ഏജൻസികളെയും ഡൽഹി സർക്കാരിനെയും അറിയിക്കാതെ സോണിയ ഗാന്ധി അൻപതിലേറെ തവണ സഞ്ചരിച്ചു. മുൻകൂട്ടി അറിയിപ്പ് നൽകാതെ അവർ 13 തവണ യാത്രകൾ നടത്തിയെന്നും എസ് പി ജി ബുള്ളറ്റ് പ്രൂഫ് കാർ ഒഴിവാക്കിയെന്നും അമിത് ഷാ പറഞ്ഞു. എസ് പി ജിയെ അവഗണിച്ച് പ്രിയങ്ക ഗാന്ധി 339 തവണ ഡൽഹിയിൽ യാത്ര ചെയ്തുവെന്നും 64 തവണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നും അമിത് ഷാ വിശദീകരിച്ചു. 1991ന് ശേഷം അവർ 99 തവണ വിദേശ സന്ദർശനം നടത്തിയപ്പോൾ 78 തവണയും എസ് പി ജി സുരക്ഷ ഒഴിവാക്കിയെന്നും എസ് പി ജി ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തിന് നൽകിയ വിശദീകരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
2005-2014 കാലഘട്ടത്തിൽ രാഹുൽ ഗാന്ധി 18 തവണ എസ് പി ജി സുരക്ഷ ഒഴിവാക്കി ഇന്ത്യയിൽ സഞ്ചരിച്ചു. 2015ന് ശേഷം അദ്ദേഹം എസ് പി ജി സുരക്ഷ ഒഴിവാക്കി 1892 തവണ ഇന്ത്യയിലും 247 തവണ വിദേശത്തും യാത്ര ചെയ്തു. ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ ഒഴിവാക്കിയതിൽ ബഹളം വെച്ച പ്രതിപക്ഷത്തിനോടായി കണക്കുകൾ നിരത്തി അമിത് ഷാ ലോക്സഭയിൽ ആഞ്ഞടിച്ചു.
നിലവിലെ എസ് പി ജി ഭേദഗതി ബിൽ പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ഏറ്റവും അടുത്ത ബന്ധുക്കൾക്കും മാത്രം എസ് പി ജിയുടെ സംരക്ഷണം ലഭിക്കും.
1988ലെ എസ് പി ജി നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ബിൽ അമിത് ഷായുടെ വിശദീകരണത്തിന് ശേഷം ശബ്ദ വോട്ടോടെയാണ് പാസ്സായത്.
പ്രധാനമന്ത്രിക്കും അടുത്ത ബന്ധുക്കൾക്കും പുറമെ മുൻ പ്രധാനമന്ത്രിമാർക്കും ഏറ്റവും അടുത്ത ബന്ധുക്കൾക്കും പ്രത്യേക സുരക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. സ്ഥാനമൊഴിഞ്ഞ ശേഷം അഞ്ച് വർഷത്തേക്ക് ഇവർക്ക് എസ് പി ജി സുരക്ഷ നൽകും. ഔദ്യോഗിക വസതിയിലെ വാസക്കാലത്താണ് ഇത്.
അമിത് ഷായുടെ വിശദീകരണത്തിന് ശേഷം കോൺഗ്രസ്സ് സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Discussion about this post