ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ് ക്രൂസ് മിസൈൽ പരീക്ഷണവുമായി നാവികസേന. 290 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് നാവികസേന വിജയകരമായി പരീക്ഷിച്ചത്. അറബിക്കടലിലാണ് പരീക്ഷിച്ചത്. കപ്പലുകൾ, പോർവിമാനം, കരയിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന ഇടത്തരം സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്.
കഴിഞ്ഞ ദിവസം കടലിൽ നിന്നും വായുവിലേക്ക് വിക്ഷേപിച്ച ബ്രഹ്മോസ് 2.5 ടൺ ഭാരമുള്ള സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പരിധി 300 കിലോമീറ്ററാണ്. 2017 നവംബർ 22 ന് മറ്റൊരു ബ്രഹ്മോസ് പരീക്ഷണത്തിലൂടെ ഇന്ത്യ മിസൈൽ പ്രതിരോധ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് കടലിലേക്ക് വിജയകരമായാണ് അന്ന് പരീക്ഷിച്ചത്. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കടലിലെ ടാർഗെറ്റ് ലക്ഷ്യമിട്ടായിരുന്നു അന്നത്തെ പരീക്ഷണം.
ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാൻ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ കപ്പലുകളിൽനിന്നു ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാനാവും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്കു കൃത്യമായി അയക്കാനും കഴിയും.
എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും ബ്രഹ്മോസിനു കഴിയും. കേരളത്തിലും ബ്രഹ്മോസിന്റെ ഭാഗങ്ങൾ നിർമിക്കുന്നുണ്ട് .ഇവ കൂട്ടിച്ചേർക്കുന്നത് ഹൈദരാബാദിലാണ്, പ്രവർത്തനക്ഷമമാക്കുന്നത് നാഗ്പൂരിലും.
Discussion about this post