നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതി. കഴിയുമെങ്കിൽ ആറ് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കണം എന്ന് ജസ്റ്റിസ്മാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസിന്‍റെ വിചാരണ ശനിയാഴ്ച പുനരാരംഭിക്കും.
ആക്രമണ ദൃശ്യങ്ങളുടെ പകർപ്പ് അവകാശപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നതിനാൽ നേരത്തെ തുടങ്ങിയ വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു. ഈ ഹർജി സുപ്രീംകോടതി തീർപ്പാക്കിയതോടെയാണ് വിചാരണ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം കൊച്ചി സിബിഐ കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. വിചാരണ ബോധപൂർവം വൈകിക്കാൻ ദിലീപ് വിവിധ ഹർജികളുമായി കോടതികളെ സമീപിക്കുകയാണെന്ന് പ്രോസിക്യൂഷൻ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ വിദഗ്ധർക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാത്തത്.
Discussion about this post