പട്ന: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായി ഇടപെട്ട് കേന്ദ്രസർക്കാർ. ബലാത്സംഗ കേസുകളിലും പോക്സോ കേസുകളിലും അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. ഇത്തരം കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. അതിവേഗ കോടതികളിലും ഇത്തരം കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെന്നും ഇവ എത്രയും വേഗം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാർക്ക് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്നയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബലാത്സംഗം അടക്കമുള്ള കേസുകളിൽ നീതി നടപ്പാക്കുന്നതിന് വേണ്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലും ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങളിൽ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതിന്റെ സൂചനയാണ് കേന്ദ്ര മന്ത്രിമാരുടെ പ്രതികരണങ്ങൾ.
Discussion about this post