മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നൽകി മോചിപ്പിച്ച് വിവാഹം ചെയ്തയാൾ സദാചാര പോലീസ് ചമഞ്ഞ് പണംതട്ടിയ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം കിണർ എടക്കണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
വയനാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ തടഞ്ഞുനിർത്തി സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും കവർന്നു എന്നാണ് കേസ്.
ഇയാളുടെ സുഹൃത്തുക്കളായ മേലേപുരയിടത്തിൽ ഹഫീസ് (30), എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചിയിൽ ശ്രുതീഷ്‌കുമാർ (25) എന്നിവരും പിടിയിലായി.
കഴിഞ്ഞ ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. അരപ്പവൻ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എ.ടി.എം. കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. തുടർന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടിലിടീച്ചശേഷം ആ തുകയും പിൻവലിച്ചുവെന്ന് പരാതിയിൽ പറയുന്നു.
പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ ഹൈക്കോടതി ഉത്തരവിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ഗഫൂർ വിവാഹം ചെയ്തത്.
Discussion about this post