ബംഗലൂരു: ഇസ്ലാമിക് ബാങ്കിംഗ് അഴിമതിയിൽ ശക്തമായ ഇടപെടലുമായി എൻഫോഴ്സ്മെന്റ് വകുപ്പ്. ബംഗലൂരുവിൽ നടത്തിയ പരിശോധനയിൽ പത്ത് കോടി രൂപയുടെ വസ്തുക്കളാണ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള അംബിഡന്റ് മാർക്കറ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റേയും അതിന്റെ ഡയറക്ടർമാരുടേയും അവരുടെ ബന്ധുക്കളുടേയും വസ്തുവകകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പിടികൂടിയത്. ഈ സ്ഥാപനത്തിനെതിരേ നൂറോളം പ്രഥമവിവര റിപ്പോർട്ടുകൾ ഫയൽ ചെയ്തിരുന്നു.
ഈ സ്ഥാപനത്തിന്റെ ഇടപാടുകൾ കുറച്ചുനാളായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ തട്ടിപ്പിനിരയായ നിരവധി പേർ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റിസർവ് ബാങ്കിനും നേരിട്ട് പരാതിനൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അൾട്ടിമേറ്റ് പ്ലാനുകൾ, ഹജ്ജ് ഉമ്രാ പ്ലാനുകൾ, ഇസ്ലാമിക് ഹലാൽ ബാങ്കിങ്ങ് നിക്ഷേപം എന്നിങ്ങനെ പല പേരിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി.
ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കിന്റെ അനുമതിയോ മറ്റു നിയമപരമായ രേഖകളോ ഇല്ലാതെയാണ് ഈ കമ്പനി പ്രവർത്തിച്ചിരുന്നത്. ആൾക്കാരിൽ നിന്ന് പണം ലഭിയ്ക്കാനായി വൻ തോതിൽ കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. പണം നൽകിയവർക്ക് ലാഭവിഹിതമെന്ന പേരിൽ ആദ്യഗഡു കൃത്യമായി നൽകി. അത് ഇടാപാടുകാരിൽ വിശ്വാസ്യത വർദ്ധിപ്പിയ്ക്കുകയും കൂടുതൽ പേർ ഇവരുടെ വലയിൽ വീഴുകയും ചെയ്തു.
ലാഭവിഹിതം നൽകാമെന്ന പേരിൽ പങ്കാളിത്ത രീതിയിലുള്ള ബിസിനസ് ചെയ്യുകയാണെന്നാണ് ഇടപാടുകാരെ ഇവർ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ പഴയ ഇടപാടുകാർക്ക് ആദ്യഗഡുവായി പുതിയ ആൾക്കാരിൽ നിന്ന് വാങ്ങുന്ന പണം നൽകിക്കൊണ്ട് മണി ചെയിൻ മാതൃകയിലാണ് ഈ കമ്പനി പ്രവർത്തിച്ചിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നാളുകളായി ഇവരെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തിയശേഷമാണ് റെയ്ഡ് ചെയ്ത് വസ്തുവകകൾ കണ്ടുകെട്ടിയത്.
ബെംഗലൂരു പോലീസും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അംബിഡന്റ് മാർക്കറ്റിങ്ങ്, അംബിഡന്റ് സൊല്യൂഷൻസ്, അമർ എന്റർപ്രൈസസ്, അംബിഗോൾഡ് തുടങ്ങി അനേകം കടാലാസുകമ്പനികളും ഇവർ തുടങ്ങിയിട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കാനാണോ ഈ കമ്പനികൾ തുടങ്ങിയതെന്ന് വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.
സയിദ് അഹമ്മദ് ഫരീദ്, സയിദ് അഹമ്മദ് അഫ്താക് എന്നിവർ ചേർന്ന് നടത്തിയിരുന്ന ഈ കമ്പനികൾ ദുബായ് ആസ്ഥാനമാക്കിയും പ്രവർത്തിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ഹലാൽ ഇടപാടുകൾ എന്ന പേരിലാണ് വിശ്വാസികളെ ചൂഷണം ചെയ്ത് ഇവർ പണമുണ്ടാക്കിയിരുന്നതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തികതട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post