ഡൽഹി: ലോട്ടറിക്ക് 28 ശതമാനം ജി എസ് ടി ഏർപ്പെടുത്താൻ ബുധനാഴ്ച ചേർന്ന ജി എസ് ടി കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരുകൾ നേരിട്ട് നടത്തുന്ന ലോട്ടറികൾക്കും സർക്കാർ നിയന്ത്രണത്തിൽ നടത്തുന്ന ലോട്ടറികൾക്കും തീരുമാനം ബാധകമാണ്. നേരത്തെ സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനമായിരുന്നു ജി എസ് ടി. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ളവയ്ക്ക് 28 ശതമാനമായിരുന്നു. ഈ നിരക്കുകളാണ് ഇപ്പോൾ ഏകീകരിച്ചിരിക്കുന്നത്. 2020 മാർച്ച് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
വാർഷിക ജി എസ് ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. 2017 ജൂലായ് മുതൽ 2019 നവംബർ വരെയുള്ള കാലയളവിൽ ജി എസ് ടി റിട്ടേൺ സമർപ്പിക്കാത്ത നികുതി ദായകരിൽ നിന്ന് ലേറ്റ് ഫീസ് ഈടാക്കാനും യോഗം തീരുമാനിച്ചു.
ലോട്ടറി വരുമാനത്തെ ഗണ്യമായി ആശ്രയിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് തീരുമാനം തിരിച്ചടിയാണ്.
Discussion about this post