ഡൽഹി: അക്രമത്തിന് പ്രേരണ നൽകുകയും ആൾക്കൂട്ടത്തെ ഇളക്കിവിടുകയും ചെയ്തതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആസാദ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഡൽഹി തീസ് ഹസാരി കോടതി അത് നിഷേധിക്കുകയായിരുന്നു. ആസാദിന് ജാമ്യം നൽകിയാൽ അയാൾ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന ഡൽഹി പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജുമാ മസ്ജിദിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ റാലി നടത്താനുള്ള ചന്ദ്രശേഖറിന്റെ ആവശ്യവും നേരത്തെ നിരസിക്കപ്പെട്ടിരുന്നു.
നേരത്തെ പ്രതിഷേധക്കാർക്കിടയിൽ തർക്കങ്ങൾ രൂക്ഷമാവുകയും ഇവർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്ന സാഹചര്യം ഡൽഹിയിലെ ദരിയാഗഞ്ചിൽ ഉണ്ടായിരുന്നു. തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ നേതാക്കളെ വെല്ലുവിളിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ അടക്കം 16 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസിന്റെ അനുമതി ഇല്ലാതെ പ്രതിഷേധം നയിച്ച ശേഷം അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ചന്ദ്രശേഖർ ആസാദിനെ ഇന്ന് രാവിലെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
Discussion about this post