ഡല്‍ഹി: പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടത്താനാണ് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ സംഘടനകള്‍ ലക്ഷ്യമിടുന്നത്.
പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഖൊറസന്‍ പ്രവിശ്യയിലുള്ള ഐഎസ് സംഘടനയായ ഐഎസ്‌കെപിയാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്തതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാര്‍ ബോംബ് സ്‌ഫോടനത്തിനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഐഎസിനൊപ്പം ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബയെയാണ് ഐഎസ്‌ഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലാഹോര്‍ സ്വദേശിയായ സൈഫുല്ലക്കാണ് ആക്രമണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മടിന്‍ മൗവിയ എന്ന ഭീകരനെയാണ് പദ്ധതി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനില്‍ ഭീകരാക്രമണം നടത്താനായി നിലവില്‍ അഞ്ച് ഭീകരര്‍ പരിശീലനം നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയാണ് പ്രധാനമായും ഭീകരര്‍ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ഹെരാത്തിലേയും ജലലാബാദിലേയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളും ഭീകരര്‍ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post