ലഖ്നൗ: പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ചെയ്തത് ശരിയോ തെറ്റോ എന്ന് അവർ ചിന്തിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിൽ അടൽ ബിഹാരി മെഡിക്കൽ സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും നമ്മുടെ അവകാശമാണ്. എന്നാൽ അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. അതോടൊപ്പം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അദ്ധ്യാപകരോടുള്ള ആദരവും നമ്മുടെ കടമയാണ്. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാകുമ്പോൾ കൃത്യനിർവ്വഹണം നടത്തുന്ന പൊലീസുകാരുടെ തൊഴിലിനെ മാനിക്കേണ്ടതും നമ്മുടെ കടമയാണ്. പ്രധാനമന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യം നമ്മൾ സമാധാനപരമായി ഉൾക്കൊണ്ടു. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യവും നമ്മൾ ഉൾക്കൊണ്ടു. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന സാഹചര്യവും അതേ മാതൃകയിൽ നാം സ്വീകരിക്കണം. ഇത്തരം സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാൻ 130 കോടി ഭാരതീയർക്ക് ക്ഷമതയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാജ്പേയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വെങ്കല പ്രതിമയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
Discussion about this post