ആലപ്പുഴ: യൂണിയന്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി നേതാവും വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമായിരുന്ന സുഭാഷ് വാസു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പളളിയ്ക്കും സിപിഎമ്മുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശന്‍ ഒത്തുകളിച്ചുവെന്നും സുഭാഷ് വാസു കുറ്റപ്പെടുത്തി.
ആറ്റിങ്ങല്‍, ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശന്‍ കുതിരക്കച്ചവടം നടത്തി.ഇതിന്റെ ഭാഗമായാണ് ബി.ഡി.ജെ.എസ് അവകാശം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ, അരൂര്‍ ലോകസഭാ സീറ്റുകളാണ് ബി.ജെ.പിക്ക് വിട്ടുകൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവും എന്‍.ഡി.എയെ വഞ്ചിച്ചു.കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം സ്വീകരിച്ചത്.
അനധികൃത സ്വത്ത് സംരക്ഷിക്കാനാണ് എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നതെന്നും സുഭാഷ് വാസു വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും സുഭാഷ് വാസു ആക്ഷേപിച്ചു.
രേഖകള്‍ പ്രകാരം താനാണ് ബിഡിജെഎസ് സ്ഥാപക പ്രസിഡണ്ട്. താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരെ പോരാട്ടം നടത്തുമെന്നും സുഭാഷ് വാസു പറഞ്ഞു.
സ്‌പൈസസ് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് സുഭാഷ് വാസു ഇന്നലെ രാജിവച്ചിരുന്നു. മെക്രോഫിനാന്‍സ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയനെ വെള്ളപ്പള്ളി നടേശന്‍ പിരിച്ച് വിട്ടിരുന്നു. ഇതിന് പിറകെയാണ് വെള്ളാപ്പള്ളി നടേശനെതിരെ സുഭാഷ് വാസു രംഗത്തെത്തിയത്.
തരം താഴ്ന്ന രാഷ്ട്രീയക്കളിയാണ് തുഷാര്‍ വെള്ളാപ്പള്ളി നടത്തുന്നത്. സിപിഎം ബന്ധത്തെ കുറിച്ച് അമിത് ഷാ താക്കിത് നല്‍കിയിരുന്നു. ഒന്നെങ്കില്‍ സിപിഎം, അല്ലെങ്കില്‍ കോണ്‍ഗ്രസില്‍, അല്ലെങ്കില്‍ ബിജെപി ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കണം. രാഷ്ട്രീയമായ തരം താഴലാണ് ഇത്.
തുഷാറില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ട്. സ്വത്തെല്ലാം അനധികൃതമായി സമ്പാദിച്ചത് ആണ്. മക്കാവോ ദ്വീപില്‍ വെള്ളാപ്പള്ളി കുടുംബത്തിന് ഫ്‌ലാറ്റ് ഉണ്ട്.2002ന് ശേഷം 1000 കോടിയുടെ സ്വത്ത് ഉണ്ടായി. എസ്എന്‍ഡിപിയെ ഈ കുടുംബത്തില്‍ നിന്ന് രക്ഷിക്കാുകയാണ് തന്റെ ലക്ഷ്യമെന്നും സുഭാഷ് വാസു പറഞ്ഞു.
Discussion about this post