പട്ന : ബീഹാറിലെ പുതിയ ബിജെപി സർക്കാർ അവതരിപ്പിച്ച ‘മുഖ്യമന്ത്രി വിദ്യുത് ഉപോക്ത സഹായത യോജന’ പ്രകാരം വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. അനുവദിച്ച തുക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറുമെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി. 2026-27 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടതില്ലെന്ന് ബീഹാർ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ 1.86 കോടി ഉപഭോക്താക്കൾക്ക് മാസം 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ബിജെപി സർക്കാരിന്റെ പദ്ധതിക്കും ഈ തുക കരുത്താകും. കൂടാതെ കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് കുറച്ചു നൽകാനും കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും ഈ ഗ്രാന്റ് ഉപയോഗിക്കും. ഏകദേശം 2.22 കോടി ഉപഭോക്താക്കൾക്കാണ് ഈ പദ്ധതിയുടെ ഗുണം നേരിട്ട് ലഭിക്കുക. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ശരാശരി 550 രൂപയുടെയും ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 300 രൂപയുടെയും മാസ ലാഭം ഇതുവഴി ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
വൈദ്യുതി സബ്‌സിഡിക്ക് പുറമെ, സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നിരവധി പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. 29,933 കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി 3,602 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. മറ്റൊരു പ്രധാന തീരുമാനത്തിൽ, നിലവിൽ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത 208 ബ്ലോക്കുകളിൽ ഡിഗ്രി കോളേജുകൾ സ്ഥാപിക്കാൻ ആരംഭിക്കുന്നതിന് 104 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. ഒരു കോളേജിന് 50 ലക്ഷം രൂപ നിരക്കിൽ പണം നൽകും. ഇതുവഴി കോളേജ് അധ്യാപകർക്കും അനധ്യാപകർക്കും വേണ്ടി ആകെ 9,152 തസ്തികകൾ സൃഷ്ടിക്കാനും സാധിക്കുന്നതാണ്.









